വടശേരിക്കര: പേഴുംപാറ ചിറക്കൽ ഭാഗത്ത് വീണ്ടും കാട്ടാന സാന്നിധ്യം. മതിൽ അടക്കം ഒറ്റയാൻ നശിപ്പിച്ചു. വെള്ളിയാഴ്ച 12.30ന് ആണ് സംഭവം. ചക്കയുള്ള മേഖലയാണിത്. ചക്ക നോക്കിയാണ് ആനയെത്തിയത്. ചക്ക കിട്ടാതെ വന്നപ്പോൾ രോഷം തീർത്തത് മതിൽ തകർത്താണ്. തയ്യിൽ മേപ്രത്ത് ഗ്രേസി തോമസിന്റെ കട്ട കെട്ടിയ മതിലാണ് 2 ഭാഗത്തായി തകർത്തത്. 30 മീറ്ററോളം ദൂരത്തിൽ മതിൽ നശിച്ചു. പി.വി.ഫിലിപ്പോസിന്റെ കുറെ കയ്യാല തകർത്തു.
ഒരു മൂട് തെങ്ങും 5 മൂട് റബറും നശിപ്പിച്ചു. ഫിലിപ്പോസിന്റെ പ്ലാവിൽ കുലുക്കി ചക്കയിടാൻ ശ്രമം നടത്തിയിരുന്നു. പ്ലാവിൽ കുത്തേറ്റ പാടുകളുണ്ട്. പീടിയേക്കൽ റവ. ടി.ടി.ജോർജിന്റെ ഒരു മൂട് തെങ്ങ് ആന നശിപ്പിച്ചു. വനാതിർത്തിയോടു ചേർന്ന ഭാഗത്താണ് നാശം വിതച്ചത്. ആനയെത്തിയത് ചിറക്കൽ പ്രദേശത്തെ ആരും രാത്രി അറിഞ്ഞില്ല. നേരം പുലർന്ന ശേഷമാണ് അവർ സംഭവം അറിയുന്നത്. മടക്കത്തിനിടെ നടപ്പാലവും ആന തകർത്തു. ബൗണ്ടറി എംആർഎസ് സ്കൂളിനു സമീപം താമസിക്കുന്നവർ ആനയുടെ സാന്നിധ്യം അറിഞ്ഞു. അവർ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും ആനയെ ഓടിക്കുകയായിരുന്നു. സ്ഥിരമായി ആന എത്തുന്ന പ്രദേശങ്ങളാണിത്. മഞ്ജു ആൻ തോമസിന്റെ മതിൽ മുൻപും ആന തകർത്തിട്ടുണ്ട്. കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യത്താൽ വലയുകയാണ് ജനം.