കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാട്ടാന ശല്യം വർധിക്കുന്നു. കഴിഞ്ഞ ദിവസമാണ് മണ്ണീറ മൂലമുറിയിൽ ജോസഫ്, തോണ്ടുകണ്ടത്തിൽ ബാബു എന്നിവരുടെ തെങ്ങ്, പതിനഞ്ച് മൂട് റബ്ബർ എന്നിവ കാട്ടാന നശിപ്പിച്ചത്. തേക്കുതോട്, പൂച്ചക്കുളം, കരിമാൻതോട്, മണ്ണീറ തുടങ്ങി തന്നിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ കാട്ടാന ശല്യം വർധിക്കുകയാണ്.
മലയോര മേഖലയിലെ വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ വേലികൾ പ്രവർത്തന രഹിതമായതാണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങാൻ കാരണം എന്ന് നാട്ടുകാർ പറയുന്നു. പൂച്ചക്കുളം മേഖലയിൽ വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യം നിയന്ത്രിക്കുവാനും നടപടിയില്ല. ആന ശല്യം കാരണം നിരവധി പേരാണ് ഇവിടെ നിന്ന് വീടുകൾ ഉപേക്ഷിച്ച് പോയത്.
കോന്നി തണ്ണിത്തോട് റോഡിലും കാട്ടാനകൾ ഇറങ്ങുന്നത് പതിവാകുന്നുണ്ട്. നിരവധി പേരാണ് ഇവിടെ കാട്ടാനയുടെ മുൻപിൽ അകപ്പെട്ടത്. മാത്രമല്ല ജനവാസ മേഖലയിൽ കൃഷിയിടങ്ങളിൽ ഇറങ്ങി ആനകൾ കൃഷി നാശം വരുത്തിയാൽ അർഹമായ കഷ്ട പരിഹാരവും പലപ്പോഴും കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.
സൗരോർജ വേലികളുടെ അറ്റകുറ്റപണികൾ യഥാസമയം പൂർത്തീകരിക്കാത്തതും കാട്ടാന ശല്യം വർധിപ്പിക്കുന്നുണ്ട്. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയവയാണ് ആനകൾ നശിപ്പിക്കുന്നവയിൽ ഏറെയും. പലപ്പോഴും വീടുകളും കാട്ടാനകൾ നശിപ്പിച്ച സംഭവങ്ങൾ അനവധിയാണ്. പഞ്ചായത്തിൽ വർധിച്ചു വരുന്ന കാട്ടാന ശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
































