കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി ചെളിക്കുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടം. കല്ലേലി ഷൈജു മൻസിലിൽ അനീഷിന്റെ മുന്നൂറോളം വരുന്ന കുലച്ചതും കുലയ്ക്കാത്തതുമായ വാഴകളും കമുകും ലക്ഷങ്ങൾ മുടക്കി കൃഷിക്ക് സംരക്ഷണം നൽകുവാൻ സ്ഥാപിച്ച സോളാർ വേലിയുമടക്കമാണ് കാട്ടാന നശിപ്പിച്ചത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആനകൾ കൃഷി നശിപ്പിച്ചത്.
ഏകദേശം പത്ത് ലക്ഷം രൂപയോളം വായ്പ എടുത്ത് ചെയ്ത കാർഷിക വിളകൾ ആണ് കാട്ടാനകൾ നശിപ്പിച്ചത് എന്നും അനീഷ് പറയുന്നു. പ്രദേശത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് യാതൊരു പരിഹാരവും കാണുവാൻ വനപാലകർക്ക് കഴിയുന്നില്ല എന്നും കർഷകർ ആരോപിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാന ശല്യത്തെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. എന്നാൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല എന്നാണ് കർഷകരുടെ ആരോപണം. കല്ലേലിയിൽ ഇറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി വിടുമെന്ന വാഗ്ദാനവും പാലിക്കപെട്ടിട്ടില്ല എന്നും കർഷകർ പറയുന്നു.
കല്ലേലി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തെ ജനവാസമേഖയിലും കുളത്തുമൺ പ്രദേശത്തെ ജനവാസ മേഖലയിലും ഊട്ടുപാറയിലും കഴിഞ്ഞ ദിവസം കാട്ടാന എത്തിയിരുന്നു. കാട്ടാനകളെ കാട് കയറ്റുകയും വനാതിർത്തിയിൽ ഫെൻസിങ് ഉൾപ്പെടെ സ്ഥാപിക്കണമെന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കല്ലേലി റോഡിലെ കാട്ടാന ശല്യത്തിന് ഉൾപ്പെടെ പരിഹാരം ഉണ്ടാക്കണമെന്നുമാണ് പ്രദേശത്തെ കർഷകരുടെ ആവശ്യം. നടുവത്തുംമൂഴി ഫോറെസ്റ്റ് റേഞ്ചിലെ പാടം ഫോറസ്റ്റേഷൻ പരിധിയിൽ വരുന്നതാണ് ഈ പ്രദേശം.





























