കുടക്: കർണാടകത്തിൽ കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. ഐപിഎസ് ഉദ്യോഗസ്ഥനായ സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കുടക് ജില്ലയിലെ തിത്തിമതിയിലുള്ള കോഫി പ്ലാൻ്റേഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഗോണിക്കൊപ്പലിന് സമീപമുള്ള കോണനക്കാട്ടെ ഗ്രാമത്തിലുള്ള കോഫി പ്ലാൻ്റേഷനിൽ നടക്കുന്ന പ്രവൃത്തികൾ പരിശോധിക്കാൻ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബന്ധുവിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം സന്ധ്യ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് പ്ലാൻ്റേഷനിൽ എത്തിയത്.
ഇതിനിടെ, കാട്ടാന സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും സന്ധ്യ കാട്ടാനയുടെ മുന്നിൽപെട്ടു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സന്ധ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അനുശോചനം അറിയിച്ചു. ഹൃദയഭേദകമായ സംഭവമാണെന്നും അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും നഷ്ടം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെയെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.






























