കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിലെ പൂമരുതിക്കുഴിയിൽ വീടിന് നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ പുലർച്ചെ മൂന്ന് മണിയോടെ ആണ് പൂമരുതിക്കുഴി ഷൈജു ഭവനത്തിൽ പ്രഭുരാജിന്റെ വീടിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിന് അടുത്ത് എത്തിയ കാട്ടാന പറമ്പിൽ നിന്നിരുന്ന തെങ്ങ് കുത്തി മറിച്ചിടാൻ ശ്രമിച്ചു. ഇതിന് ശേഷം കാട്ടാന പ്രഭുരാജിന്റെ വീടിന്റെ ജനൽ കതകിൽ ഇടിക്കുകയും ഗ്ലാസ് തകർക്കുകയുമായിരുന്നു.
ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ പാടം ഫോറസ്റ്റേഷനിൽ വിവരം അറിയിക്കുകയും വനപാലകരുടെ രാത്രികാല പെട്രോളിംഗ് സംഘം സ്ഥലത്ത് എത്തുകയും ആയിരുന്നു. വനപാലകർ സ്ഥലത്ത് എത്തിയപ്പോഴേക്കും കാട്ടാന കാട് കയറിയിരുന്നു. കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി എന്നിവർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് പൂമരുതികുഴിയിൽ വളർത്ത് നായയെ പിന്തുടർന്ന് എത്തിയ പുലി വീടിനുള്ളിലേക്ക് ഓടി കയറിയത്.






























