റാന്നി : കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കുമ്പളത്താമണ്ണിൽ വനപാലകസംഘം തിരച്ചിലാരംഭിച്ചു. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം പരിശോധിക്കാനാണ് നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ തുടങ്ങിയത്. വ്യാഴാഴ്ച രാത്രി വനപാലക സംഘത്തെ തടഞ്ഞ് പ്രതിഷേധിച്ച നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ റാന്നി ഡിഎഫ്ഒ എൻ. രാജേഷ് സ്ഥലത്തെത്തി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് തിരച്ചിൽ തുടങ്ങിയത്. വടശ്ശേരിക്കര റേഞ്ച് ഓഫീസർ ജി.എസ്. രഞ്ജിത്ത്, റാന്നി റേഞ്ച് ഓഫീസർ ബി.ആർ. ജയൻ എന്നിവരുടെ നേതൃത്വത്തിൽ 40 വനപാലകർ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ആനയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കാട്ടാനയെ കണ്ടെത്തുംവരെ പട്രോളിങ് തുടരുമെന്ന് റാന്നി ഡിഎഫ്ഒ അറിയിച്ചു.
തണ്ണിത്തോട്, ചിറ്റാർ, റാന്നി, വടശ്ശേരിക്കര, രാജാമ്പാറ സ്റ്റേഷനുകളിൽ നിന്നുള്ള വനപാലകരും ദ്രുതകർമസേന അംഗങ്ങളും നാട്ടുകാരും ചേർന്നായിരുന്നു തിരച്ചിൽ. ഉച്ചയ്ക്ക് രണ്ടുവരെ നടത്തിയ തിരച്ചിലിൽ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് രാത്രിയിൽ വീണ്ടും മൂന്നുടീമുകളായി തിരിഞ്ഞ് പട്രോളിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. റാന്നി എംഎൽഎ പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, വടശേരിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലതാ സുരേഷ്, വൈസ് പ്രസിഡന്റ് ഒ.എൻ. യാശോധരൻ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.





























