വടശ്ശേരിക്കര: വടശേരിക്കര ജനവാസ മേഖലയിൽ ഇന്നും പകൽസമയത്ത് കാട്ടാനയെ കണ്ടതായി പരന്ന അഭ്യൂഹം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി വ്യാപകമായ തിരച്ചിലും പരിശോധനയും നടത്തിയെങ്കിലും ആനയെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ടൗണിൽ മനോരമ മുക്ക് ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് ആനകളെ കാട്ടിലേക്ക് തുരത്തിയെങ്കിലും കൂട്ടംതെറ്റിയ ഒരു ആന വനത്തിലേക്ക് മടങ്ങാതെ ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ടാകാം എന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഈ ആന കുംമ്പളത്താമൺ റോഡിലൂടെ എത്തി പുളിച്ചുമാംതടത്തിലെ റബർ തോട്ടത്തിൽ വരെ എത്തിയതായി നാട്ടുകാർ പറഞ്ഞു.
ഇവിടെ റബർ തോട്ടങ്ങളിൽ വലിയ കാടുകൾ വളർന്നു നിൽക്കുകയാണ്. ഈ ആനയെയാകാം ഇന്നും പകൽ പ്രദേശത്ത് കണ്ടതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ മനോരമ മുക്ക് മേഖലയിൽ ഇറങ്ങിയ ആനകൾ വലിയ തോതിലാണ് കൃഷിയിടങ്ങൾ നശിപ്പിച്ചത്. തെങ്ങ്, വാഴ, റബ്ബർ തുടങ്ങിയ ഒട്ടനവധി കൃഷികളാണ് ആനക്കൂട്ടം ചവിട്ടിമെതിച്ചത്. നിലവിൽ പകൽസമയത്തുപോലും കാട്ടാനയുടെ സാന്നിധ്യമുണ്ടെന്ന വാർത്ത പരന്നതോടെ തോട്ടം തൊഴിലാളികളും കർഷകരും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
പ്രദേശത്ത് വനപാലക സംഘം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കാട്ടാനയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സ്വയം തുരത്താൻ ശ്രമിക്കാതെ ഉടനടി വനപാലകരെ വിവരം അറിയിക്കണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കാട്ടാന കാടുകയറിയെന്ന് ഉറപ്പാക്കുന്നതുവരെ പ്രദേശത്ത് വനംവകുപ്പിന്റെ ശക്തമായ കാവലും രാത്രികാല പട്രോളിംഗും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






























