റാന്നി: വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളില്‍ കാട്ടാനശല്യം അതീവ ഗുരുതരമാകുന്നു. ജനവാസമേഖലകളിൽ ഇറങ്ങുന്ന ആനകൾ വ്യാപകമായ കൃഷിനാശത്തിന് പുറമേ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുകയാണ്. കഴിഞ്ഞ ദിവസം നാറാണംമൂഴി കൊച്ചുകുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. നാറാണംമൂഴി കൊച്ചുകുളം – വേലംതടം പാലക്കാപറമ്പിൽ റെനിമോളുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന് സമീപമുണ്ടായിരുന്ന തെങ്ങ് കാട്ടാന പിഴുത് വീടിന് മുകളിലേക്ക് മറിച്ചിടുകയായിരുന്നു. അപകടത്തിൽ വീടിന്റെ മേൽക്കൂരയ്ക്കും ഭിത്തിക്കും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൊച്ചുകുളം പ്രദേശത്തെ സുരക്ഷയ്ക്കായി മുൻപ് സ്ഥാപിച്ചിരുന്ന ഫെൻസിംഗ് നിലവിൽ പ്രവർത്തനരഹിതമാണ്. ഇത് അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വനംവകുപ്പിന് അപേക്ഷ നൽകി.
വടശ്ശേരിക്കര ടൗണിന് സമീപമുള്ള പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും കാട്ടാനയെത്തിയിരുന്നു. ആന കാട്ടിലേക്ക് മടങ്ങാതെ പ്രദേശത്ത് തന്നെ നിലയുറപ്പിച്ചത് നാട്ടുകാരെ വല്ലാത്ത ഭീതിയിലാഴ്ത്തുന്നുണ്ട്. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരത്തിനു ശേഷമാണ് ആന ഇവിടെ നിന്നും മാറിയത്. ഭയന്നുവിറച്ച നാട്ടുകാർ രാത്രി മുഴുവൻ ഉറങ്ങാതെ കാവലിരിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസങ്ങളിലും വടശ്ശേരിക്കര ക്ഷേത്രത്തിന് സമീപം കാട്ടാനയെത്തി കൃഷിയിടങ്ങളില്‍ നാശം വരുത്തിയിരുന്നു. ടൗണിനോട് ചേർന്നുള്ള പുരയിടങ്ങളിൽ പോലും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സന്ധ്യ കഴിഞ്ഞും പുലർച്ചെയും റോഡുകളിൽ കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടാനയുടെ ആക്രമണത്തിൽ കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുള്ളവർ നഷ്ടപരിഹാരത്തിനായി വനംവകുപ്പിൽ അടിയന്തിരമായി അപേക്ഷ സമർപ്പിക്കണമെന്ന് കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാത്യു അറിയിച്ചു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനും കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാനും വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





























