വടശേരിക്കര: കല്ലാറിന്റെ തീരപ്രദേശങ്ങളിൽ കാട്ടാനശല്യം നിയന്ത്രണാതീതമാകുന്നു. വടശേരിക്കര വില്ലേജ് ഓഫീസിന് തൊട്ടടുത്ത് വരെ കാട്ടാനകൾ എത്തിയത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനവാസ മേഖലകളിൽ ആനകൾ തമ്പടിക്കുന്നത് പതിവായതോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഇന്ന് രാവിലെ കല്ലാറ്റിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിച്ച കാട്ടാനക്കൂട്ടത്തെ നാട്ടുകാർ സംഘടിച്ചെത്തിയാണ് വനത്തിലേക്ക് തുരത്തി ഓടിച്ചത്. പുഴ കടന്ന് കരയിലേക്കെത്താൻ ശ്രമിച്ച ആനകളെ പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ് പ്രദേശവാസികൾ പ്രതിരോധിച്ചത്. വില്ലേജ് ഓഫീസ്, സ്‌കൂൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയ്ക്ക് സമീപം ആനകളെത്തുന്നത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിന് പുറമെ വീടിന് മുറ്റത്ത് വരെ ആനകളെത്തുന്നുണ്ട്.
സന്ധ്യ കഴിഞ്ഞാൽ റോഡിലിറങ്ങാൻ ഭയന്ന് നാട്ടുകാർ വീടിനുള്ളിൽ കഴിയേണ്ടി വരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. തെങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. വന്യജീവി ശല്യം തടയാൻ വനംവകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ ഫെൻസിംഗോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.






























