വടശേരിക്കര : കാട്ടാന ശല്യം ജില്ലയുടെ മലയോര മേഖലകളിൽ രൂക്ഷമാകുന്നു. ളാഹ മേഖലയിൽ ‘ചില്ലിക്കൊമ്പൻ’ എന്ന് വിളിക്കപ്പെടുന്ന ഒറ്റയാൻ തമ്പടിക്കുമ്പോൾ വടശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ പത്തോളം ആനകളടങ്ങുന്ന വലിയൊരു കൂട്ടമാണ് ജനവാസ മേഖലകളിൽ ഭീതി പടർത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആനകൾ ജനവാസ മേഖലകളിൽ വിഹരിക്കുകയാണ്. ളാഹയിൽ ചില്ലിക്കൊമ്പന്റെ രാജവാഴ്ചയാണ്. ളാഹ, പ്ലാപ്പള്ളി മേഖലകളിൽ കാലങ്ങളായി ഭീതി പരത്തുന്ന ചില്ലിക്കൊമ്പൻ കഴിഞ്ഞ ദിവസങ്ങളിലും ജനവാസ മേഖലകളിൽ സജീവമാണ്.
ശബരിമല പാതയോരത്തും തോട്ടം മേഖലകളിലും തമ്പടിച്ചിരിക്കുന്ന ഈ ആന കാറുകൾക്കും ബസുകൾക്കും നേരെ തിരിയുന്നത് യാത്രക്കാരെ മുൾമുനയിൽ നിർത്തുന്നു. ഒരു മാസമായി മണ്ണാറക്കുളഞ്ഞി – പമ്പ പാതയിൽ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീതി പരത്തി വിഹരിക്കുകയാണ് ചില്ലിക്കൊമ്പൻ എന്ന കാട്ടാന. കണമലയിൽ ഗ്രഹനാഥനേയും മടന്തമൺ കട്ടിക്കലിൽ വനം വാച്ചറേയും കൊല്ലുകയും കഴിഞ്ഞ ദിവസം നിലയ്ക്കലിലേ ദേവസ്വം വകുപ്പിന്റെ ഗോശാലയിലെ കിടാവിനെയും കൊന്ന ഈ ആന തന്നെയാണ് പ്ലാപ്പള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനു നേരെ ഓടിയടുക്കുകയും ചെയ്തത്.
വടശേരിക്കരയെ വിറപ്പിച്ച ആനക്കൂട്ടം വടശേരിക്കര ടൗണിന് തൊട്ടടുത്ത പ്രദേശങ്ങളായ ഒളികല്ല്, കുമ്പളത്താമൺ, വള്ളക്കടവ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി രാത്രി ഇറങ്ങി. രണ്ട് കുട്ടി ആനകൾ ഉൾപ്പെടെ 11 ആനകളാണ് വള്ളക്കടവിലെ കൈതത്തോട്ടത്തിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തിയത്. റബർ, തെങ്ങ്, വാഴ, കൈത തുടങ്ങിയ കൃഷികൾ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. മനോജ് മാത്യു എന്ന കർഷകന്റെ കൈതത്തോട്ടം ആനക്കൂട്ടം ഏതാണ്ട് പൂർണ്ണമായും തകർത്തു. ചെറുകാവ് ക്ഷേത്രത്തിന് സമീപവും ടൗണിൽ നിന്ന് വെറും നൂറ് മീറ്റർ അകലെ വരെയും ആനകൾ എത്തിയത് നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പടക്കം പൊട്ടിച്ചും തീ കത്തിച്ചും ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആനകൾ ഇപ്പോൾ ഇതിനൊന്നും വഴങ്ങാത്ത അവസ്ഥയാണ്.






























