കോന്നി : മലയോര മേഖലയായ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ശുദ്ധജലപദ്ധതിയായ തണ്ണിത്തോട് ശുദ്ധ ജല പദ്ധതിയുടെ തടയണ തകർച്ച നേരിടുമ്പോഴും അറ്റകുറ്റപ്പണികളില്ല. തേക്കുതോട് മുഴിയിലെ ഇൻടേക്ക് പമ്പ് ഹൗസിലെ കിണറ്റിലേക്ക് വെള്ളം കിട്ടുന്നതിനായി കല്ലാറിന് കുറുകെ നിര്‍മ്മിച്ച തടയണയാണ് തകർച്ച നേരിടുന്നത്. തടയണയുടെ അടിവശത്തെ കോൺക്രീറ്റ് പല ഭാഗത്തും അടർന്ന് പോയിട്ടുണ്ട്. മഴയെത്തുടർന്ന് കല്ലാറ്റിലെ ശക്തമായ വെള്ളമൊഴുക്കിൽ തടയണയ്ക്ക് ബലക്ഷയമുണ്ടായി തകരാൻ സാധ്യതയുണ്ട്.
തടയണ തകരാനിടവന്നാൽ ജലനിരപ്പ് കുറഞ്ഞ് ആവശ്യത്തിന് വെള്ളം പമ്പ് ഹൗസിന്റെ കിണറ്റിലേക്ക് എത്താതെ പമ്പിങ്ങിന് തടസ്സമാകും. തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട്, കരിമാന്‍തോട്, തൂമ്പാക്കുളം, പറക്കുളം, വി.കെ പാറ, മേക്കണം തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നുമാണ് വെള്ളം പമ്പ് ചെയ്യുന്നത്. ശുദ്ധജല പദ്ധതി സ്ഥാപിച്ച ശേഷം തടയണയുടെ അറ്റകുറ്റപ്പണികള്‍ പിന്നീട് നടത്തിയിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അറ്റകുറ്റപ്പണി നടത്തി തടയണ ബലപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.






























