റാന്നി : കുരുമ്പൻമൂഴി മണക്കയത്ത് ജനവാസമേഖലയിലെത്തിയ കാട്ടാന കനത്ത നാശനഷ്ടം വരുത്തി. വീടിനോട് ചേർന്നുള്ള ഷെഡ്ഡ് തള്ളിവീഴ്ത്തി ഇതിനുള്ളിലുണ്ടായിരുന്ന വാഷിങ് മെഷീൻ തല്ലിത്തകർത്തു. ഭിത്തിക്കും നാശനഷ്ടം വരുത്തി. തെങ്ങും റബ്ബറും അടക്കം കൃഷികളും നശിപ്പിച്ചു. രണ്ടാഴ്ചയിലേറെയായി വനാതിർത്തിയിലും പമ്പാ നദീതീരത്തും താവളമാക്കിയിരിക്കുന്ന ഒറ്റയാൻ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മണക്കയം പുതിയിടത്ത് അനൂപ് ഇമ്മാനുവേലിന്റെ വീട്ടിലും പുരയിടത്തിലുമാണ് തിങ്കളാഴ്ച രാത്രിയിൽ കാട്ടാന നാശംവിതച്ചത്. വീട്ടിൽ രാത്രിയിൽ ആരുമുണ്ടായിരുന്നില്ല. വനാതിർത്തിയിലുള്ള വീടാണിത്.
ആന സമീപ പ്രദേശങ്ങളിലുണ്ടെന്ന് അറിയാമായിരുന്നതിനാൽ രാത്രി 12 വരെ സമീപവാസികൾ ഇവിടെ എത്തിനോക്കി മടങ്ങിയിരുന്നു. അതിന് ശേഷമാണ് ആക്രമണമുണ്ടായത്. അനൂപും അമ്മയും ഭാര്യയും മകളുമാണ് ഇവിടെ താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് അനൂപും കുടുംബവും മുണ്ടക്കയത്തുള്ള ഭാര്യവീട്ടിലേക്ക് പോയിരുന്നു. വീടിന്റെ അടുക്കളയോട് ചേർന്ന് പടുതകൊണ്ട് വലിച്ചുകെട്ടിയുണ്ടാക്കിയ ഷെഡ്ഡാണ് നശിപ്പിച്ചത്. വാഷിങ് മെഷീൻ തുമ്പിക്കൈക്കൊണ്ട് വലിച്ചെറിഞ്ഞു. അടുക്കളഭാഗത്തെ ഭിത്തിയിൽ പൊട്ടലുണ്ട്. 20 വാഴ, 12 കുരുമുളക് ചെടി, കായ്ക്കുന്നതടക്കം മൂന്ന് തെങ്ങ്, റബ്ബർ, കമുക് എന്നിവയൊക്കെ ഒറ്റയാൻ നശിപ്പിച്ചു. രണ്ടാഴ്ചയായി ഒറ്റയാൻ സമീപ പ്രദേശങ്ങളിലുണ്ട്. വനത്തോട് ചേർന്ന മണക്കയം കുരുമ്പൻമൂഴി ഭാഗങ്ങളിലെ കൃഷകളിലേറെയും നശിപ്പിച്ചതിനാൽ പമ്പാനദിയുടെ മറുകരയിലേക്കായിരുന്നു തീറ്റതേടിയിരുന്നത്. ആന ഇറങ്ങി തുടങ്ങിയതോടെ മറുകരയിൽ ആളുകൾ രാത്രിയിൽ സംഘടിച്ചു. ആന നദിയിലൂടെ അവിടേക്ക് തിരിച്ചാൽ ഇവർ പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ഇതിനെ മറുകരയിലേക്ക് മടക്കും. സ്‌കൂൾബസുകൾക്ക് കോസ്‌വേയിലൂടെ കടന്നുപോകാൻ കഴിയാത്തതിനാൽ കുരുമ്പൻമൂഴി, മണക്കയം മേഖലയിലെ കുട്ടികൾ മറുകരയിലെത്തിയാണ് ബസിൽ കയറി വിദ്യാലായങ്ങളിലേക്ക് പോകുന്നത്. വനപാലകർ സ്ഥലത്തെത്തുമെങ്കിലും നാട്ടുകാർക്കൊപ്പം ചേർന്ന് പടക്കം പൊട്ടിച്ചുംമറ്റും ആനയെ കാട്ടിലേക്ക് മടക്കിയശേഷം ഇവർ തിരികെ പോകും. അധികം വൈകാതെ ആന വീണ്ടും എത്തുന്നു. ഒന്നരവർഷം മുമ്പും ഇതേ പുരയിടത്തിലെ കൃഷികൾ കാട്ടാന പൂർണമായും നശിപ്പിച്ചിരുന്നു.





























