കോയമ്പത്തൂർ: വെള്ളിയാഴ്‌ച പുലർച്ചെ നീലഗിരിയിലെ വിവിധ സ്ഥലങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. ആനകൾ തിരികെ കാട്ടിലേക്ക് പോയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മസിനഗുഡിയിലെ മോയാറിൽ നടന്ന ആദ്യ സംഭവത്തിൽ കൂലിപ്പണിക്കാരനായ സി നാഗരാജ് (51) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30 ഓടെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു . സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഗൂഡല്ലൂർ ഫോറസ്റ്റ് റേഞ്ചിലാണ് രണ്ടാമത്തെ സംഭവം. ഗൂഡല്ലൂർ ടൗണിനു സമീപത്തെ ദേവൻ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന മാധവ് (50) ആണ് കൊല്ലപ്പെട്ടത്. എസ്റ്റേറ്റിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മാധവ് ഇലക്ട്രിക് മോട്ടോർ ഓൺ ചെയ്യാൻ എസ്റ്റേറ്റ് ഭാഗത്തേക്ക് പോയിരുന്നു. പ്രദേശത്ത് ഒളിച്ചിരുന്ന കൂട്ടത്തിൽ നിന്ന് വേർപെട്ട് വന്ന ആന ആക്രമിക്കുകയായിരുന്നു.





























