കോന്നി : കൊക്കാത്തോട്ടിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കാടിറങ്ങി എത്തുന്ന കാട്ടാനകൾ കൃഷിയിടത്തിൽ എത്തി വിളകൾ പൂർണ്ണമായി നശിപ്പിച്ചാണ് തിരികെ മടങ്ങുക. കഴിഞ്ഞ ദിവസം കൊക്കാതോട് കാഞ്ഞിരപ്പാറയിൽ പ്രീത ഭവനം ദേവരാജൻ, പൊന്തപ്ലാക്കൽ അശോകൻ, ബനീഷ് ഭവനം കമലസനൻ തുടങ്ങിയവരുടെ റബ്ബർ, കമുക്, കോലിഞ്ചി, തെങ്ങ് തുടങ്ങിയ നിരവധി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. അഞ്ച് വർഷത്തോളമായി പ്രദേശത്ത് സോളാർ വേലികൾ പ്രവർത്തനരഹിതമാണെന്നും കർഷകർ പറയുന്നു.
ജന വാസമേഖലക്ക് അടുത്ത് വരെ ആനകൾ കൂട്ടമായി എത്തുന്നുണ്ട്. ടാപ്പിങ്ങിനു പാകമായ റബ്ബർ മരങ്ങൾ ഉൾപ്പെടെ ആന നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. കൊക്കാതോട്, നീരാമക്കുളം, വിളക്കുപടി ഭാഗം ഉൾപ്പെടെ ആനകൾ വലിയ നാശം വിതക്കുന്നുണ്ട്. ബനീഷ് ഭവനം കമലസനന്റെ അഞ്ച് സെന്റ് കൃഷി ഇടത്തിലെ കോലിഞ്ചി ആണ് ആനകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചത്. വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കൂ.