മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിൽ വന്യജീവി ശല്യം രൂക്ഷമായതോടെ ദുരിതത്തിലായി കർഷകർ. പന്നിയും കുരങ്ങും കൃഷി വിളകൾ നശിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്കും ഭീഷണിയാകുകയാണ്. ഇരുമ്പു മറകളും സൗരോർജവേലിയും തകർത്താണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിപെരുമ്പെട്ടി പ്ലാച്ചേരിൽ ബാലചന്ദ്രന്റെ വാഴ കൃഷി കൂട്ടമായെത്തിയ പന്നി നശിപ്പിച്ചു. കരിയം പ്ലാവ് കോളക്കോട്ട് സാജൻ ജോസഫിന്റെ പുരയിടത്തിലെ വാഴ കൃഷിയിൽ ഭൂരിഭാഗവും പകലെത്തിയ വാനര സംഘം പിഴുതെറിഞ്ഞു.
വനയോര മേഖലയ പ്രദേശത്ത് ഇരുട്ടു മൂടിയാൽ പന്നികളുടെ ശല്യം രൂക്ഷമാകുന്ന സ്ഥിതിയാണ്. കൂട്ടമായെത്തുന്ന പന്നികൾ വാഹന യാത്രക്കാർകും ഭീഷണിയാണ്. പെരുമ്പെട്ടി – ചുങ്കപ്പാറ റോഡിൽ പെരുമ്പെട്ടിയിലെ പഴയ ആശുപത്രിപ്പടി മുതൽ മാരംകുളം വരെ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ യാത്രക്കാരും ആശങ്കയിലാണ്. ഇവിടെ നിരവധി യാത്രക്കാരും ഒരുപാട് വാഹനങ്ങളുമാണ് പന്നിയുടെ ശല്യം മൂലം അപകടത്തിൽപ്പെട്ടിട്ടുള്ളത്.






























