പത്തനംതിട്ട : യുഡിഎഫിൽ ഇലക്ഷൻ സമയത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് സ്ഥാനാർഥി നിർണയം. ഓരോ ഇലക്ഷനും കുതികാൽ വെട്ടിനും പാര വെയ്പ്പിനും ഒക്കെ വഴി ഒരുക്കുന്നതും ഈ സ്ഥാനാർഥി നിർണ്ണയം തന്നെ ആണ്. ഓരോ ജില്ലയിലും പ്രാദേശിക നേതാക്കളുടെ എണ്ണവും അവരുടെ ഫാൻസിന്റെ ആവേശവും ദിവസവും കൂടുന്നതല്ലാതെ കുറയുന്നില്ല. ഭരണവിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ അനുകൂല തരംഗം സൃഷ്ടിച്ചപ്പോൾ ഒരിക്കലൂം ജയിക്കും എന്ന് പ്രതീക്ഷിക്കാത്തവർ പോലും ജയിച്ചു കയറി പല നിർണായക തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫ് കൈപ്പിടിയിൽ ഒതുക്കിയപ്പോൾ അണികളുടെ ആവേശം വാനോളമായി. മേയിൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടി അധികാരം പിടിച്ചെടുക്കുമെന്ന് അണികൾ കരുതുമ്പോൾ പല പ്രാദേശിക നേതാക്കന്മാരുടെ മനസിലും ലഡു പൊട്ടിക്കഴിഞ്ഞു. ചുളുവിൽ എം.എൽ.എ ആകാം എന്ന് പലരും സ്വപ്‌നം കണ്ടു തുടങ്ങി. ഇതിനുള്ള ചരടുവലികളും തുടങ്ങിക്കഴിഞ്ഞു.
ഇതിന്റെ ഏറ്റവും ഉദാഹരണമായിരിക്കും പത്തനംതിട്ട ജില്ലയിലെ അസംബ്ലി സീറ്റുകളിലെ സ്ഥാനാർഥി നിർണ്ണയം. ഒരു കാലത്തു യുഡിഎഫ് ശക്തികേന്ദ്രവും അസംബ്ലി സീറ്റുകൾ ഭൂരിഭാഗവും ലഭിച്ചു സംസ്ഥാന തലത്തിൽ യുഡിഎഫിന് കരുത്തു പകരുന്ന ജില്ല ഇന്ന് ഒറ്റ അസംബ്ലി സീറ്റ് പോലും കയ്യിൽ ഇല്ലാതെ നാണക്കേടായി യുഡിഎഫിന് മുകളിൽ നിൽക്കുന്നു. ഇതിനു കാരണം ഒരു പരിധി വരെ സ്ഥാനാർഥി നിർണ്ണയവും കുതികാൽ വെട്ടും ആയിരുന്നു എന്നത് ഒരു സത്യം തന്നെ ആണ്. കോന്നി മണ്ഡലം ആണ് ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്ന്. ജില്ലയിലെ നാല് മണ്ഡലങ്ങളും ചുവന്നുകഴിഞ്ഞപ്പോള്‍ കോന്നി മണ്ഡലം മാത്രമാണ് ത്രിവര്‍ണ്ണം പുതച്ചുനിന്നത്. അതിനുകാരണം അടൂര്‍ പ്രകാശിനു പിന്നില്‍ രാഷ്ട്രീയം മാറ്റിവെച്ചുകൊണ്ട് ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നു എന്നത് മാത്രമാണ്.
ഉരുക്കുകോട്ടയായ കോന്നിയില്‍ നിന്ന് മാത്രമല്ല, പത്തനംതിട്ട ജില്ലയില്‍നിന്നുതന്നെ അടൂര്‍ പ്രകാശിനെ വേരോടെ പിഴുതു മാറ്റുവാനാണ് കോണ്‍ഗ്രസിന്റെ കാരണവരായി നിലകൊള്ളുന്ന പി.ജെ കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. പതിറ്റാണ്ടുകളായി ചുവന്നുകിടക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് അടൂര്‍ പ്രകാശിനെ തന്ത്രപൂര്‍വ്വം വിട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വനവാസത്തിന് തുടക്കമിടുവാനായിരുന്നു. എന്നാല്‍ അവിടെ ത്രിവര്‍ണ്ണ പതാക പാറിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇത് പി.ജെ കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. പിന്നീട് കോന്നിയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കാലുവാരിയും വാശിതീര്‍ത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം മത്സരിച്ചപ്പോള്‍ സി.പി.എമ്മിലെ കെ.യു ജനീഷ് കുമാര്‍ അവിടെ എം.എല്‍.എ ആയി.
ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കോന്നി മണ്ഡലം അടൂര്‍ പ്രകാശിലൂടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഇപ്പോള്‍ ഒരു പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ കയ്യിലാണ് മണ്ഡലം. കോന്നി മണ്ഡലം തിരികെ പിടിക്കുവാന്‍ സി.പി.ഐ നേതാവായിരുന്ന അടൂര്‍ എൻ. കുഞ്ഞുരാമന്റെ മകന്‍ അടൂര്‍ പ്രകാശ് കോന്നിയില്‍ മത്സരിക്കണമെന്ന നിലപാടിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് അടൂര്‍ പ്രകാശിനുള്ളത്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുവാന്‍ ആവശ്യപ്പെട്ടതും പാര്‍ട്ടിയാണ്. കോന്നി എം.എല്‍.എ ആയിരിക്കുമ്പോഴാണ് ആറ്റിങ്ങലില്‍ മത്സരിച്ചത്. പാര്‍ട്ടി എന്താണോ തന്നോട് ആവശ്യപ്പെടുന്നത്, അത് പൂര്‍ണ്ണമായി അനുസരിക്കുവാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കോന്നിയില്‍ മത്സരിക്കണം എന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സര രംഗത്ത് ഉണ്ടാകുമെന്നും അടൂര്‍ പ്രകാശ് പറയുന്നു.































