തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് മുതിർന്ന നേതാവ് ജെ. മേഴ്സിക്കുട്ടിയമ്മ. പരാജയത്തിന്റെ കാരണങ്ങൾ ഒറ്റവാക്കിൽ പറയാൻ കഴിയില്ലെന്നും, ഇതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ടെന്നും അവർ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇതിനേക്കാൾ വലിയ പരാജയങ്ങൾ പാർട്ടി നേരിട്ടിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച പ്രസ്ഥാനം ഈ പ്രതിസന്ധിയെയും മറികടക്കുമെന്നും അവർ പറഞ്ഞു. പരാജയത്തെക്കുറിച്ച് അടിമുടി ഗൗരവതരമായ ചർച്ചകൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത് എന്നും അവർ വ്യക്തമാക്കി.
ജനങ്ങൾ വലിയ വിജയം നൽകിയ യുഡിഎഫ് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തമ്മിലടിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ പരിഹസിച്ചു. യുഡിഎഫ് നേതാക്കൾ പല തട്ടിലായി നിൽക്കുകയാണെന്നും ഇത് വരാനിരിക്കുന്ന അഞ്ചു വർഷത്തെ ഭരണത്തെ ബാധിക്കുമെന്നതിന്റെ സൂചനയാണെന്നും അവർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെയോ ഉപനേതാവിനെയോ നിശ്ചയിക്കുന്ന കാര്യത്തിൽ എൽഡിഎഫിൽ യാതൊരു തർക്കവുമില്ലെന്ന് അവർ വ്യക്തമാക്കി. ഇക്കാര്യത്തിൽ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും, യുഡിഎഫിനെപ്പോലെ കടിപിടി കൂടേണ്ട സാഹചര്യം ഇടതുമുന്നണിയിൽ ഇല്ലെന്നും അവർ പറഞ്ഞു.






























