അമ്പലപ്പുഴ : രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരേയുള്ള പോരാട്ടത്തിൽ സിരകളിൽ ചോരയുള്ളിടത്തോളം കാലം താനുണ്ടാകുമെന്ന് ആലപ്പുഴ ലോക്‌സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.സി. വേണുഗോപാൽ. യു.ഡി.എഫിനെ തോൽപ്പിക്കാൻ ബി.ജെ.പി.യുടെ അതേ വാശിയാണ് സി.പി.എമ്മിനും. മുഖംകണ്ടാൽ വ്യത്യാസമുണ്ടെങ്കിലും രണ്ടുകൂട്ടരുടെയും സ്വഭാവവും ചിന്തയും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. അമ്പലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു വേണുഗോപാൽ.
രാജ്യം ഇതുപോലെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ തീക്ഷ്ണതയറിയാം. താൻ സ്ഥാനാർഥിയായി വന്നപ്പോൾ രാജസ്ഥാനിൽ രാജ്യസഭാസീറ്റ് നഷ്ടപ്പെടുമെന്നു വിലപിക്കുന്നവർ തുടക്കത്തിലേ തന്റെവിജയം അംഗീകരിച്ചതായും കെ.സി. വേണുഗോപാൽ പറഞ്ഞു. കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസ്സൻ കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു.





























