തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടി. അങ്ങേയറ്റം തലതിരിഞ്ഞ തീരുമാനമാണെന്നും നിലവിലെ കോർപറേഷൻ കെട്ടിടത്തിന് അസൗകര്യമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കോർപറേഷൻ മന്ദിരം പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.പുതിയ പാർലമെൻ്റ് മന്ദിരം നിർമ്മിച്ചതുപോലെ കോർപറേഷൻ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്ലാനും പദ്ധതികളും മേയർ അവതരിപ്പിച്ചു. തിരുവനന്തപുരം കോർപറേഷൻ ഒരുപാട് ചരിത്രവും പാരമ്പര്യമുള്ള കോർപറേഷനാണ്. പട്ടം താണുപിള്ള തറക്കല്ലിട്ട്, ഇന്ദിര ഗാന്ധി ഉദ്ഘാടന ചെയ്തതാണ് തിരുവനന്തപുരം കോർപറേഷൻ.
ബിജെപിക്ക് പട്ടം താണുപിള്ളയോട് വിരോധം ഉണ്ടോയെന്ന് അറിയില്ല. ബിജെപിക്ക് ഇന്ദിരാ ഗാന്ധിയോട് വിരോധം ഉണ്ടെന്ന് ഉറപ്പാണ്. ഇന്ദിരാ ഗാന്ധിയുടെ പേര് എഴുതിവെച്ചിരിക്കുന്നതുകൊണ്ടാണോ കെട്ടിടം പൊളിച്ചുമാറ്റുന്നതെന്ന് അറിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. പുതിയ കെട്ടിടം നിർമ്മിക്കാനുള്ള കാശ് എവിടെ നിന്ന് കിട്ടും, എങ്ങനെ ചെലവഴിക്കും തുടങ്ങിയ കാര്യങ്ങളിൽ ആലോചന നടന്നിട്ടില്ല. തിരുവനന്തപുരം കോർപറേഷൻ മന്ദിരം പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ല. നിലവിലുള്ള കെട്ടിടത്തിൻ്റെ ഒരു കല്ലുപോലും എടുത്തുമാറ്റാൻ ജനങ്ങൾ അനുവദിക്കില്ല. താനടക്കമുള്ള മുൻ മേയർമാരുടെ ചിത്രങ്ങൾ അവിടെ ഇരിപ്പുണ്ട്. അതെല്ലാം കൂടി പൊളിച്ചുമാറ്റാൻ വേണ്ടിയാണോ കെട്ടിടം പൊളിക്കുന്നതെന്ന് അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.




























