തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറാൻ വനംവകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. അരിക്കൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് കണ്ടെത്താൻ ആകാത്തത്. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആനയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇന്നത്തെ ശ്രമം അവസാനിപ്പിച്ചു.
ഇന്ന് പുലർച്ചെ നാലര മുതൽ ചിന്നക്കനാൽ മേഖലയിൽ ദൗത്യസംഘം തിരച്ചിലിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായിട്ടില്ല. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. പ്രദേശത്ത് കണ്ടെത്തിയ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പനുണ്ടെന്നായിരുന്നു തുടക്കത്തിലെ നിഗമനം. എന്നാൽ, ഇത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ അരിക്കൊമ്പനു വേണ്ടിയുള്ള തിരച്ചിൽ വീണ്ടും തുടർന്നെങ്കിലും സമയം നീണ്ടുപോയത് ദൗത്യത്തിന് വെല്ലുവിളിയായി. തുടർന്ന് ഇന്നത്തെ ശ്രമം അവസാനിപ്പിക്കുകയായിരുന്നു.





























