പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തുന്നു. ഉച്ചയോടെ അദ്ദേഹം പത്തനംതിട്ടയിലെത്തി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. മോദി എന്തുപറയുമെന്ന ആകാംക്ഷയിലാണ് പ്രവർത്തകരും വോട്ടർമാരും. റബ്ബർ വിലയുമായി ബന്ധപ്പെട്ട നിർണായ പ്രഖ്യാപനമുണ്ടാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ്ജ് കുര്യൻ, ജില്ലാ അദ്ധ്യക്ഷൻ വി.എ.സൂരജ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും.
പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ നിന്ന് ഒരുലക്ഷത്തിലേറെ പ്രവർത്തകർ പരിപാടിക്കെത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു. അനിൽ ആന്റണിയെക്കൂടാതെ സംസ്ഥാനത്തെ എൻ ഡി എ സ്ഥാനാർത്ഥികളായ കേന്ദ്രമന്ത്രി വി മുരളീധരൻ, ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര) തുടങ്ങിയവർ വേദിയിലുണ്ടാകും. പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനിടെ ഇത് ഇപ്പോൾ നാലാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.






























