തിരുവല്ല : ശക്തമായ മഴയോടൊപ്പം വീശി അടിച്ച കാറ്റ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം വിതച്ചു. പോസ്റ്റുകൾ ഒടിഞ്ഞതോടെ പലയിടത്തും വൈദ്യുതി മുടങ്ങി കണിയാമ്പറ – മനയ്‌ക്കച്ചിറ റോഡിൽ മണക്കാട്ട് മുക്കിൽ തേക്കുമരം കടപുഴകി. തേക്കുമരം വൈദ്യുതി ലൈനിൽ വീണ് ട്രാൻസ്ഫോമറും സമീപത്തെ നിരവധി വൈദ്യുതി പോസ്റ്റും നിലംപൊത്തി. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സമീപ പുരയിടത്തിൽ നിന്നിരുന്ന മരം കടപുഴകി വൈദ്യുതി ലൈനിനു മേലെ വീഴുകയായിരുന്നു. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. പെരിങ്ങര നെന്മേലിൽ പ്രഭാകരൻ നായരുടെ വീടിന്റെ മുകളിൽ മരം വീണു.
പെരിങ്ങര 98-ാം അങ്കണവാടി പ്രവർത്തിക്കുന്ന ദേവകിസദനത്തിൽ രാജശേഖരന്റെ വീടിനു മുകളിലേക്ക് മരം വീണു. പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഷീറ്റ് പറന്നുപോയി. പെരിങ്ങര മഠത്തിലേട്ടു പടി – പെരുമ്പ്രാൽ റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പെരിങ്ങര കിഴക്ക് മഠത്തിൽ സന്തോഷിന്റെ വീടിന്റെ മുകളിൽ തേക്കുമരം വീണു. ഇവിടെ ആൾത്താമസമില്ലാത്ത പുരയിടത്തിലെ ഒട്ടെറെ മരങ്ങൾ അപകട ഭീഷണിയായി നിലക്കുന്നുണ്ട്. ചാഞ്ഞു നിൽക്കുന്ന മരങ്ങൾ ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തുമോയെന്ന ഭീതിയിലാണ് സമീപത്തെ വീട്ടുകാരും യാത്രക്കാരും. മതിൽഭാഗത്ത് ശ്രീവല്ലഭ ക്ഷേത്രത്തിലെ സർപ്പക്കാവിന് സമീപം കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു വൈദ്യുതി ബന്ധം താറുമാറായി.





























