റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാന്റിലൂടെ യാത്രക്കാര്‍ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ ഇരുമ്പു കമ്പി കാലിൽ തറച്ച കയറും. ബസ് സ്റ്റാന്റിലെ കോൺക്രീറ്റ് തകർന്ന് ഇരുമ്പ് കമ്പി തറയുടെ ഉപരിതലതലത്തിൽ നിന്നും ഉയർന്നു നില്‍ക്കുന്നതാണ് അപകട സാധ്യതയായത്. ഇട്ടിയപ്പാറ സ്റ്റാന്റിൽ ദിവസേന നൂറ് കണക്കിന് യാത്രക്കാർ എത്തുന്ന സ്ഥലത്താണ് ഇത്തരം അപകടങ്ങൾ പതിയിരിക്കുന്നത്. എന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി. സ്റ്റാന്റിലെ ഉയർന്നു നില്ക്കുന്ന ഇരുമ്പ് കമ്പി യാത്രക്കാർക്ക് അപകടം ഉണ്ടാക്കുന്നതു കൂടാതെ സ്റ്റാന്റിൽ കയറി ഇറങ്ങുന്ന ബസുകളുടെ ടയർ പൊട്ടുന്ന അവസ്ഥയാണെന്ന് ബസ് ജീവനക്കാരും പറയുന്നു.
പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ഘട്ടം ഘട്ടങ്ങളായി നവീകരിക്കുന്ന സ്റ്റാന്റിലെ നിർമ്മാണ പ്രവൃത്തികൾ നിലവാരം ഇല്ലാതെ ചെയ്യുന്നതാണ് കാരണമെന്നും ആക്ഷേപം ഉണ്ട്. പരാതി ഉയർന്നെങ്കിലും കരാറുകാരെ സംരക്ഷിക്കുന്നതല്ലാതെ അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കോവിഡ് കാലത്തിനു ശേഷം ഇട്ടിയപ്പാറയിൽ മുൻപ് ഉണ്ടായിരുന്നത്രയും ബസുകൾ സർവ്വീസ് ഇപ്പോൾ ഇല്ലാത്തതിനാൽ സ്റ്റാന്റ് ലേലം ഇനത്തിൽ പഞ്ചായത്തിന് വരുമാനക്കുറവ് ഉണ്ടായതിനാൽ തകർന്ന ഭാഗം നവീകരിക്കൻ ഭരണസമിതി വിമുഖത കാട്ടുന്നതായും നാട്ടുകാർ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ഭരണ സമിതിയുടെ ഇടപെടല്‍ പ്രതീക്ഷിക്കുയാണ് യാത്രക്കാർ.





























