ആലപ്പുഴ : സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം കുറയും. വെള്ളിയാഴ്ച തുടങ്ങിയ മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണു നീക്കം. നിലവിൽ 66.22 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങുന്ന 51.87 ലക്ഷം പേരും ക്ഷേമനിധി ബോർഡുകളിൽനിന്നു പെൻഷൻ ലഭിക്കുന്ന 14.35 ലക്ഷം പേരുമുൾപ്പെടെയാണിത്. ഇത്രയധികം പേർക്ക് യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച 3,000 രൂപവീതം പെൻഷൻ നൽകണമെങ്കിൽ മാസംതോറും 1,986 കോടി രൂപ വേണം. നിലവിൽ 2,000 രൂപയാണ് പെൻഷൻ. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണു സർക്കാർ ശ്രമം. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണ്. പ്രാദേശിക നേതാക്കളുടെ ഇടപെടലുകളടക്കം ഇതിനു കാരണമാകാറുണ്ട്.
ഇത്തരത്തിൽ അനർഹമായി കടന്നുകൂടിയവരെ പൂർണമായി ഒഴിവാക്കും. പുതിയ അപേക്ഷകൾക്ക് അംഗീകാരം നൽകുന്നതിനുമുൻപും പരിശോധന കർശനമാക്കും. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സി.സി. വാഹനമുള്ളവർ, മറ്റു പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല. എന്നാൽ, വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ വാങ്ങുന്നുണ്ട്. അർഹരായവർ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനായി മാനദണ്ഡങ്ങളിലും പരിഷ്കരണമുണ്ടാകും.





























