കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മ ആയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. എന്നും ജനങ്ങൾക്കിടയിൽ മാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും നികത്താൻ കഴിയാത്ത വിടവ് ആണ്. ഏറെ നാളുകൾക്കു ശേഷം കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോഴും ഉമ്മൻ ചാണ്ടി ഇല്ലാത്തത് ആണ് മുന്നണിയുടെയും പ്രവർത്തകരുടെയും സങ്കടം. ഉമ്മൻചാണ്ടിയുടെ കരസ്പർശം പതിഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശൻ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും.
അധികാരത്തിന്‍റെ വാതിലുകൾ സാധാരണ മനുഷ്യർക്ക് മുന്നിൽ എളുപ്പത്തിൽ തുറക്കാറില്ല. എന്നാൽ ആ വാതിലിന് മുന്നിൽ സ്വയം കാത്തു നിന്നൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്, സെക്രട്ടറിയേറ്റിലെ ഒരു മുറി മാത്രമായിരുന്നില്ല ഓഫീസ്. ട്രെയിനും ബസ് സ്റ്റാന്‍റും ആശുപത്രി വരാന്തയും പൊതുവഴികളും വീട്ടുമുറ്റങ്ങളുമെല്ലാം ഫയൽതീർപ്പാക്കുനുള്ള ഇടങ്ങളായിരുന്നു. കരുതലും കരുണയും ജനസമ്പർക്കവുംക്കൊണ്ടാണ് ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്കാഴത്തിലിറങ്ങിയത്. അതുകൊണ്ടാണ് ഉമ്മൻചാണ്ടിയെ പറ്റിപറയുന്നവർ വികസനപദ്ധതികളുടെ കണക്ക് പറായതെ സ്വന്തം ജീവിതത്തോട് ചേർന്നൊരനുഭവം ഓർത്തെടുക്കുന്നത്.





























