ആറ്റിങ്ങൽ : ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ല് നൽകിയ കെ.എസ്.ഇ.ബി.ക്ക് 10,000 രൂപയുടെ പിഴ. ഇതുകൂടാതെ കോടതിച്ചെലവിനത്തിൽ 3,000 രൂപയും കെ.എസ്.ഇ.ബി. പരാതിക്കാരന് നൽകണം. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റേതാണ് വിധി. പരാതിക്കാരന് കെ.എസ്.ഇ.ബി.നൽകിയ ബില്ലും കമ്മിഷൻ റദ്ദാക്കി. ഇളമ്പ പൂവണത്തുംമൂട് സൗപർണികയിൽ എസ്.രവീന്ദ്രൻപിള്ളയുടെ പരാതിയിന്മേലാണ് കമ്മിഷന്റെ ഇടപെടൽ. രവീന്ദ്രൻപിള്ള 2013-ൽ വാങ്ങിയ വീടിന്റെ വൈദ്യുതിബില്ലുമായി ബന്ധപ്പെട്ടാണ് പരാതി ഉണ്ടായത്. വീട് വാങ്ങിയതിനുശേഷം ലഭിച്ച ആദ്യത്തെ ബില്ല് 123 രൂപയുടേതായിരുന്നു. ഡോർ ക്ലോസ്ഡ് എന്ന് രേഖപ്പെടുത്തിയിരുന്ന ബില്ലായിരുന്നു ഇത്. രണ്ടുമാസം കഴിഞ്ഞ് റീഡിങ് എടുത്തശേഷം 3000 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ഇതിന് 25,059 രൂപയുടെ ബില്ല് നൽകുകയും ചെയ്തു. താൻ ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്ന് കാണിച്ച് രവീന്ദ്രൻപിള്ള കെ.എസ്.ഇ.ബി. അധികൃതർക്ക് പരാതി നൽകി.
ഇടിമിന്നൽ കാരണം ഉണ്ടായതാകാം എന്ന് കെ.എസ്.ഇ.ബി. വിലയിരുത്തിയെങ്കിലും ബില്ലടയ്ക്കാനായിരുന്നു നിർദേശം. അതടയ്ക്കാൻ കഴിയാതെ വന്നതോടെ രവീന്ദ്രൻപിള്ളയുടെ വീട്ടിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു. തുടർന്ന് ആറ്റിങ്ങൽ ഓഫീസിൽ രവീന്ദ്രൻപിള്ള പരാതി നൽകി. അവിടെ നിന്നും അസിസ്റ്റന്റ് എൻജിനിയർ പരിശോധന നടത്തി. തുടർന്ന് നാലായിരം രൂപ അടിയന്തരമായി അടയ്ക്കാൻ നിർദേശിച്ചു. ഈ തുക രവീന്ദ്രൻപിള്ള അടച്ചതിനെത്തുടർന്ന് അടുത്തദിവസം വൈദ്യുതി കണക്ഷൻ നൽകി. അവശേഷിക്കുന്ന 21,059 രൂപയുടെ കുടിശ്ശിക സംബന്ധിച്ച് പിന്നീട് പരിശോധിക്കാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പിന്നീട് രവീന്ദ്രൻപിള്ളയ്ക്ക് ഈ തുകയും ഇതിന്റെ പലിശയും ചേർത്ത് 35,308 രൂപ 15 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി. നോട്ടീസ് നൽകി. ഇതേത്തുടർന്ന് 2017 ഡിസംബർ 28 ന് രവീന്ദ്രൻപിള്ള ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകി.
പത്താം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള കൃഷിപ്പണിക്കാരനായ രവീന്ദ്രൻപിള്ള (72) തനിച്ചാണ് തനിക്കുവേണ്ടി കോടതിയിൽ വാദിച്ചത്. കെ.എസ്.ഇ.ബി.ക്കുവേണ്ടി അഭിഭാഷകൻ ഹാജരായി. ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി.ജയരാജൻ, അംഗങ്ങളായ പ്രീത ജി.നായർ, വി.ആർ.വിജു. എന്നിവരാണ് വാദം കേട്ട് ജൂൺ 22 ന് വിധി പ്രസ്താവിച്ചത്.





























