തൃശൂര്‍: ഡിജിറ്റൽ തട്ടിപ്പിലൂടെ ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മിയെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പില്‍ വീട്ടില്‍ തോമസ് ലാലിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത സമയം ഫോണില്‍ ആര്‍.ടി.ഒ. ചലാന്‍ എന്ന എ.പി.കെ. ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതു വഴിയാണ് പണം നഷ്ടപ്പെട്ടത്. തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് അറസ്റ്റ്.
ബിസിനസ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്ക് മാനേജര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും 2025 സെപ്റ്റംബര്‍ 29ന് മൂന്ന് തവണകളായി ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതായി അറിഞ്ഞത്.





























