കായംകുളം : മദ്യവിൽപന നടത്തിയ പത്തിയൂർ കിഴക്ക് സുജ ഭവനത്തിൽ അമ്മിണി (65) അറസ്റ്റിൽ. ഇവർ പതിനഞ്ചോളം അബ്കാരി കേസുകളിൽ പ്രതിയാണ്. ചെറിയ കുപ്പികളിലാക്കിയും അല്ലാതെയുമാണ് മദ്യം വിൽപന നടത്തിയിരുന്നത്. എക്സൈസ് സംഘത്തിന്റെ വരവ് നിരീക്ഷിക്കാനായി പലഭാഗത്തും ആളിനെ കൂലിക്ക് നിർത്തിയിരുന്നു. കൂടാതെ കച്ചവട കേന്ദ്രങ്ങൾ അടിക്കടി മാറ്റുന്നതും പിടികൂടാൻ തടസ്സമായി.
ഒരാഴ്ചയായി എക്സൈസ് ഇൻറലിജൻസ് സംഘം നിരീക്ഷണം നടത്തി തന്ത്രപരമായാണ് കെണി ഒരുക്കിയത്. രണ്ട് ലിറ്ററോളം മദ്യവും കണ്ടെടുത്തു. ഇവരുടെ വീടിന് സമീപത്തെ കാലി തൊഴുത്തിൽ മദ്യം സൂക്ഷിക്കുന്നതിന് വേണ്ടി പൈപ്പ് ഉപയോഗിച്ച് നിർമിച്ച രഹസ്യ അറയും കണ്ടെത്തി. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതും അമ്മിണിയുടെ പതിവായിരുന്നു. പ്രിവൻറീവ് ഓഫിസർമാരായ അംബികേശൻ, അബ്ദുൽഷുക്കൂർ, സിവിൽ ഓഫിസർമാരായ ശ്രീജിത്ത്, ഷിബു, രശ്മി, ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.