കൊച്ചി : മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഭർത്താവിനെതിരേ ഭാര്യ റൂറൽ എസ്.പി ക്ക് പരാതി നൽകി. കായംകുളം സ്വദേശിയായ 27 കാരിയാണ് കലൂർ സ്വദേശിക്കെതിരേ പരാതി നൽകിയിരിക്കുന്നത്. ഇ – കൊമേഴ്സ് വിതരണ ശൃംഖലയിൽ ജോലിചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് കൂടെക്കൂടിയ ഇയാൾക്കൊപ്പം ബെംഗളൂരുവിൽ യാത്രപോകുകയും അവിടെവെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.
നഗ്ന ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധിതവണ പീഡനത്തിനിരയാക്കിയെന്നും പരാതിക്കാരി പറയുന്നു. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ പലരീതികളും ഉപയോഗിച്ച് ഇയാൾ ഗർഭം അലസിപ്പിക്കുകയും ചെയ്തു. വിവാഹവാഗ്ദാനം നൽകിയാണ് ഗർഭം അലസിപ്പിച്ചത്. പിന്നീട് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതിപ്പെടുമെന്നറിയിച്ചതോടെ രഹസ്യമായി രജിസ്റ്റർവിവാഹം ചെയ്തു. എടത്തലയിൽ വാടകവീടെടുത്ത് താമസിക്കുകയും ചെയ്തു.
വിവാഹത്തിനുശേഷം ശാരീരിക പീഡനങ്ങൾ തുടരുകയും നിറത്തിന്റെയും പ്രായത്തിന്റെയും പേരിൽ അധിക്ഷേപിക്കുകയും ചെയ്ത യുവാവ് പെട്ടന്ന് ഒരു ദിവസം യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. അതിനിടയിൽ തന്റെ സ്വർണവും പണവുമെല്ലാം യുവാവ് കൈക്കലാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കലൂർ സ്വദേശിയായ ഭർത്താവിനെതിരേ ഗാർഹിക പീഡനത്തിന് എടത്തല പോലീസ് കേസെടുത്തു.