പാലക്കാട് : നെല്‍കൃഷിയുള്ള ജില്ലയെന്ന നിലയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കെ.ഡി. പ്രസേനന്‍ എംഎല്‍എ പറഞ്ഞു. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ മോണിറ്ററിങ്, അവലോകനം എന്നിവക്കായി സംഘടിപ്പിച്ച ജില്ല കാര്‍ഷിക വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഓരോന്നും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ രണ്ടെണ്ണം വീതവും താലൂക്ക് തലത്തില്‍ ഓരോ എണ്ണവും കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതി തയാറാക്കണം. ഇത്തരത്തില്‍ വാങ്ങുന്ന യന്ത്രങ്ങളുടെ പരിപാലനം കര്‍ഷക സമിതികളെ ഏല്‍പ്പിക്കണം.
യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാറിന്റെ 36ഓളം പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ നടപ്പാക്കല്‍, ഫണ്ട് ചെലവഴിക്കല്‍ എന്നിവയില്‍ ജില്ലക്ക് ഒന്നാം സ്ഥാനമാണ് ഉള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍. ഷീല അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ ഫണ്ട് വിനിയോഗം നൂറ് ശതമാനത്തില്‍ എത്തിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.പി. സുമോദ് എം.എല്‍.എ, എ.ഡി.എം കെ. മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.