കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ചികിത്സയിലെ കാലതാമസവുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആലപ്പുഴയിൽ നിന്ന് റെഫർ ചെയ്തതിനെത്തുടർന്നാണ് ഫേബയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. ഞായറാഴ്ച പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ലേബർ റൂമിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം സുഖപ്രസവം നടക്കുമെന്നും സങ്കീർണ്ണതകൾ ഒന്നുമില്ലെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഈ ശസ്ത്രക്രിയ നടത്തുന്നതിലുണ്ടായ കാലതാമസം മരണത്തിന് കാരണമായെന്ന് ബന്ധുക്കൾ പറയുന്നു. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവതിക്ക് ഹൃദസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തിൽ പോലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. നിലവിൽ മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






























