ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊൽക്കത്ത സ്വദേശിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഘത്തിലെ രണ്ടു പേർ പിടിയിലായി. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പോലീസിന് സംശയമുണ്ട്. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് ഇന്നലെ രാത്രി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിർത്തതോടെ സംഘത്തിലെ മൂന്നു പേർ ചേർന്ന് ആക്രമിച്ചു. മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്യുമ്പോൾ മറ്റ് രണ്ടു പേർ ആരും വരാതെ നോക്കി കാവൽ നിന്നു. പ്രതികൾ പോയതിന് പിന്നാലെ യുവതി പോലീസിൽ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് അതിക്രമത്തിന് കാവൽ നിന്ന രണ്ടു പേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പോലീസ് അറിയിച്ചു.





























