ജയ്പുർ : രാജസ്ഥാനിലെ കോട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കോട്ട സ്വദേശിയായ റിജ്വാന (27) യെയാണ് ഭർത്താവ് ഇർഫാൻ ദാരുണമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് ദാദാബരി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സഹോദരിയുടെ മകൾക്കൊപ്പം ഷോപ്പിങ്ങിനെത്തിയ റിജ് വാനയുമായി ഇർഫാൻ ആദ്യം വഴക്കിട്ടെന്നും ഇതിനുപിന്നാലെയാണ് കുത്തിക്കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. 12 വയസ്സുള്ള ഈ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
11 വർഷം മുമ്പ് വിവാഹിതരായ റിജ് വാനയും ഇർഫാനും കഴിഞ്ഞ രണ്ടുവർഷമായി അകന്ന് താമസിക്കുകയാണ്. ഇർഫാന്റെ മാനസിക-ശാരീരിക പീഡനത്തെ തുടർന്നാണ് യുവതി സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയത്. ഇതിനുപിന്നാലെ പലതവണ ഭാര്യയെ തിരികെ കൊണ്ടുവരാൻ ഇർഫാൻ ശ്രമിച്ചെങ്കിലും റിജ് വാന പോകാൻ കൂട്ടാക്കിയില്ല.
ബുധനാഴ്ച വൈകിട്ട് സഹോദരിയുടെ മകൾക്കൊപ്പമാണ് റിജ് വാന ഷോപ്പിങ്ങിന് പോയത്. പിന്നാലെയെത്തിയ ഇർഫാൻ റിജ് വാനയെ കാണുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതി ഇത് നിരസിച്ചതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഇർഫാൻ റിജ് വാനയെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ കഴുത്തിലാണ് ആദ്യം കുത്തേറ്റത്. പിന്നാലെ പലതവണ ദേഹമാസകലം കുത്തിപരിക്കേൽപ്പിച്ചു. കൂടെയുണ്ടായിരുന്ന 12 വയസ്സുകാരിയെയും ഇയാൾ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു.
സംഭവത്തിൽ ഇർഫാനെതിരേ കേസെടുത്തതായും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു. സഹോദരിക്കൊപ്പം താമസം ആരംഭിച്ചശേഷവും ഇർഫാൻ റിജ് വാനയെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഫോണിൽവിളിച്ചാണ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്. തിരികെ വന്നില്ലെങ്കിൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു. നിരവധി തവണ ഇയാൾ റിജ് വാനയെ നടുറോഡിൽ തടഞ്ഞുനിർത്തി വഴക്കിട്ടുണ്ടെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.