കൊച്ചി : ആലുവയിൽ ട്രെയിനിടിച്ച് യുവതി മരിച്ചു. ഗ്യാരേജ് റെയിൽവേ ഗേറ്റിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന നടത്തുകയാണ്. അതിനിടെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നും ഒരാൾ പെരിയാറിലേക്ക് ചാടി. വൈകീട്ട് 6 മണിക്കാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല, ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാവിലെ മലബാർ എക്സ്പ്രസിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ യാത്രക്കാരനെയും തിരിച്ചറിയാനായിട്ടില്ല. റെയില്‍വേ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ കൊല്ലത്ത് എത്തിയ മലബാര്‍ ഏക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ ബോഗിയലായിരുന്നു സംഭവം. ഏകദേശം അന്‍പത് വയസ്സ് പ്രായം തോന്നിക്കും. ട്രെയിന്‍ കായകുളത്ത് നിര്‍ത്തിയിട്ടപ്പോള്‍ ഇയാളെ ബോഗിയിലുണ്ടായിരുന്ന ഗാഡ് കണ്ടിരുന്നു. തുടര്‍ന്ന് കൊല്ലത്ത് എത്തിയപ്പോള്‍ റെയില്‍വേ ഗാർഡുകള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് കാലുകള്‍ നിലത്ത് തട്ടിയ നിലയിലായിരുന്നു.
റെയില്‍വേ പോലീസും റെയില്‍ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം അഴിച്ച് മാറ്റിയത്. ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങി മരച്ചതായിരിക്കും എന്നാണ് പോലീസ് നിഗമനം. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ആളും ഭിന്നശേഷിക്കാരനാണ്. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പടെയുള്ളവര്‍ ട്രയിനില്‍ പരിശോധന നടത്തി. ഭിന്നശേഷിക്കാരുടെ ബോഗിയില്‍ മറ്റ് യാത്രക്കാര്‍ ആരും ഇല്ലായിരുന്നു. ഇയാൾ എവിടെ നിന്നും ട്രയിനില്‍ കയറിയെന്ന് അറിയുന്നതിനായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസ് നീക്കം.