ബെംഗളൂരു: തന്നെ അവഗണിക്കുന്നു എന്ന സംശയത്തെത്തുടർന്ന് യുവതി കാമുകനെ വിളിച്ചുവരുത്തി തീകൊളുത്തി കൊന്നു. ബെംഗളൂരു അങ്കനപുര സ്വദേശി കിരൺ ആണ് മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകയായ പ്രേമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവംനടന്നത്. വിവാഹ അഭ്യർഥന നടത്താനെന്ന വ്യാജേനയാണ് പ്രേമ കിരണിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. പാശ്ചാത്യ ശൈലിയിൽ സർപ്രൈസ് നൽകാനെന്ന പേരിൽ കിരണിനെക്കൊണ്ട് മുട്ടുകുത്തിച്ച ശേഷം യുവതി ഇയാളുടെ കൈകാലുകൾ കെട്ടിയിടുകയും കണ്ണുകൾ മൂടുകയും ചെയ്തു. കെട്ടുകളുടെ മുറുക്കത്തെക്കുറിച്ച് കിരൺ ചോദിച്ചപ്പോൾ ഇതെല്ലാം തമാശയുടെ ഭാഗമാണെന്ന് പറഞ്ഞ് പ്രേമ വിശ്വസിപ്പിച്ചു. തുടർന്ന് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ കിരണിന്റെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
രാജാജിനഗറിലെ ഒരു ടെലികോം സ്റ്റോറിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. കുറച്ചുനാളുകളായി കിരൺ തന്നെ അവഗണിക്കുന്നതായി പ്രേമയ്ക്ക് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കിരൺ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രേമയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.





























