കളമശ്ശേരി : ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മെട്രോ തൂണിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി മുഹമ്മദിന്റെ മകൾ മൻഫിയ (22) ആണ് മരിച്ചത്. ദേശീയപാത കളമശ്ശേരി മുനിസിപ്പൽ ഓഫിസിനു സമീപം ആലുവഭാഗം റോഡിൽ മെട്രോ തൂണിലിടിച്ചാണ് അപകടം. പാലക്കാട് വല്ലപ്പുഴ കരിമ്പെട്ട വീട്ടിൽ സൽമാനുൽ ഫാരിസ് (26), വരാപ്പുഴ ചിറക്കകം പള്ളിയേക്കൽ ജിബിൻ ജോൺസൺ (28) എന്നിവർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിച്ച കാർ സമീപത്തെ വഴിവിളക്കിടിച്ച് തകർത്ത് അടുത്ത മെട്രോ തൂണിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. മുന്നിൽ പോയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുെന്നന്നാണ് സമീപത്തെ സിസിടിവി ദൃശ്യത്തിൽ മനസ്സിലാകുന്നത്. ജിബിനൊപ്പം എച്ച്.എം.ടി ജങ്ഷനിൽ താമസിക്കുന്ന സൽമാനുൽ ഫാരിസിന്റെ താമസ സ്ഥലത്തെത്തിയതാണ് മൻഫിയ. അവിടെ നിന്ന് മൂവരും ചേർന്ന് കാറിൽ രാത്രിയാത്ര നടത്തുന്നതിനിടെയാണ് അപകടം.
മൂവരെയും പിന്നാലെ വന്ന കാറിൽ ഉടൻ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് മൻഫിയ മരിച്ചത്. ഇതിനിടെ ജിബിൻ ആശുപത്രിയിൽ നിന്ന് മുങ്ങി. ഇയാളെ പിന്നീട് കടമക്കുടിയിൽനിന്ന് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ചെറിയ പരിക്കുമായി ആശുപത്രിയിൽനിന്ന് സൽമാനുൽ ഫാരിസിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. മൻഫിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. മാതാവ് – നബീസ. സഹോദരൻ – മൻഷാദ്.





























