ആലപ്പുഴ : മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശി പീറ്ററിനെയാണ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തതെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത് . മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വിസ്മയ വിലാസത്തിൽ (കോട്ടുവിളയിൽ) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ടു. ഇവർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം രാത്രി അറിയിച്ചിരുന്നു. ഇവർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ് സംഘമെന്നാണ് സൂചന. യുവതിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.





























