കോന്നി : രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ സ്ത്രീകൾ ശക്തരായി രംഗത്ത് വരണമെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കുന്ന പത്തനംതിട്ട ജില്ലാ സമ്മേളനവുമായി ബന്ധപെട്ട് കേരള മഹിളാ സംഘം (NFIW) കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് എല്ലാ സഹായവുമായി ഇടതുപക്ഷ സർക്കാർ ഒപ്പമുണ്ട്. കേരളത്തിലെ കുടുംബശ്രീയെ സഹായിക്കാൻ ലോണുകൾ അടക്കം സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. അടുക്കളയിൽ മാത്രം ഒതുങ്ങി ജീവിച്ചിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിച്ചതിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് വലുതാണ്.
ഗ്യാസിന്റെ വില കേന്ദ്ര സർക്കാർ അടിക്കടി വർധിപ്പിച്ചു. വിലകുറക്കുവാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. രാജ്യത്ത് ഫാസിസം ശക്തമാകുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമ പഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, മഹിളാ സംഘം സംസ്ഥാന കമ്മറ്റി അംഗം സുമതി നരേന്ദ്രൻ, മഹിളാ സംഘം കോന്നി പഞ്ചായത്ത് സെക്രട്ടറി മല്ലിക സോമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ജോയ്‌സ് എബ്രഹാം (പ്രസിഡന്റ്), കാർത്തിക, സുമ (വൈസ് പ്രസിഡന്റ്), മല്ലിക സോമൻ (സെക്രട്ടറി),ഉഷ രാജൻ, സിന്ധു ( ജോയിന്റ് സെക്രട്ടറി ) എന്നിവരെയും 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.





























