തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ കുറ്റപ്പെടുത്തി രാഹുൽ ഈശ്വർ രംഗത്ത്. രാഹുലിനെ അറസ്റ്റ് ചെയ്തത് പോലീസിൻ്റെ ദുരുപയോഗത്തിൻ്റ തെളിവാണെന്നാണ് രാഹുൽ ഈശ്വറിൻ്റെ ആരോപണം. ആദ്യ രണ്ട് പരാതികൾ കൂട്ടിച്ചേർത്താണ് മൂന്നാമത്തെ പരാതിയെന്നും രാഹുൽ ഈശ്വർ ആരോപിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ കേസിൽ സാമ്പത്തിക ചൂഷണം കൂടി കൂട്ടിച്ചേർത്തുവെന്നാണ് രാഹുൽ ഈശ്വറിൻ്റെ ആരോപണം. ഒന്നാമത്തെയും രണ്ടാമത്തെയും പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഈശ്വർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുലിനെതിരെ വ്യാജ പോക്സോ കേസ് കൂടി വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.
എന്താണ് പൊലീസ് പറയുന്ന ശക്തമായ തെളിവ് എന്ന് ചോദിച്ച രാഹുൽ ഈശ്വർ പൊലീസിൻ്റെ വ്യാജകഥകൾ മാധ്യമങ്ങൾ വിശ്വസിക്കരുതെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. മാധ്യമശ്രദ്ധ കിട്ടാൻ ആർക്കെതിരെയും വ്യാജ പീഡന പരാതികൾ നൽകാം കഴിയും. പൊലീസ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് നാടിന് പ്രശ്നം. സ്ത്രീകളെ പുരുഷന്മാർക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിർത്തണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടലിനെ കുടുക്കിയത് വിജയമായി ആഘോഷിക്കരുത്. ആരു ഭരിച്ചാലും വേട്ടയാടൽ അവസാനിപ്പിക്കണം. രാഹുൽ മാങ്കൂട്ടത്തിൽ നാളെ കുറ്റക്കാരൻ ആണെങ്കിൽ പൂർണ്ണമായും തള്ളിപ്പറയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.





























