കോഴിക്കോട് : മരംമുറിക്കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഐ.എഫ്.എസ്. റാങ്കിലുളളവർക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരംമുറിക്കേസിൽ വകുപ്പുതല അന്വേഷണം പൂർത്തിയായികഴിഞ്ഞു ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. വയനാട്ടിൽ നിന്ന് മരംമുറിച്ചാൽ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്പോസ്റ്റാണ്. എന്നാൽ മരംകടത്തി എന്നുപറയുന്ന ദിവസങ്ങളിൽ ലക്കിടി ചെക്പോസ്റ്റിൽ പരിശോധനകൾ നടന്നതായി റെക്കോഡുകളിൽ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമാനമായ സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മറ്റൊന്ന് ഉദ്യോഗസ്ഥന്മാർ പരസ്പരം ഭീഷണിപ്പെടുത്തിയെന്നാണ്. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുളളതാണ് അതിൽ വനംവകുപ്പ് നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് – വനംമന്ത്രി പറഞ്ഞു.
നടപടികൾ വേഗത്തിൽ കൈക്കൊളളാൻ സാധിക്കാത്തതിനുളള കാരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥർക്കുളള ശിക്ഷാനടപടികൾ വനംവകുപ്പിന് ചെയ്യാൻ സാധിക്കില്ല. ശിക്ഷാനടപടികൾ സംബന്ധിച്ച വകുപ്പിന്റെ ശുപാർശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് മുഖ്യമന്ത്രിക്ക് പോയാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കൂ. അതുകൊണ്ടുമാത്രമാണ് നടപടികൾ വൈകുന്നതെന്ന് മന്ത്രി പറഞ്ഞു. തന്നെ വന്നുകാണുന്നത് കുറ്റകൃത്യം ചെയ്യാനുളള ലൈസൻസ് അല്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രൻ കുറ്റകൃത്യത്തിൽ പെട്ടവർക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി.