പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻ മണ്ണിൽ നില നിന്നിരുന്ന തൊഴിൽ സ്തംഭനം അവസാനിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗം യു ഡി എഫ് വിട്ടതിനെ തുടർന്ന് തൊഴിലാളി സംഘടനയിൽ ഉണ്ടായ വിഭാഗീയതയാണ് തൊഴില്‍ സ്തംഭനത്തിന് വഴിവെച്ചത്.
കേരളാ കോൺഗ്രസ് പിളരുന്നതിന് മുൻപ് കെ ടി യു സി (എം ) എന്ന പേരിലുള്ള യൂണിയന് ഈ പ്രദേശത്തു ആറു ടേൺ തൊഴിൽ അവകാശം പരേഡിലുടെ ലഭിച്ചിരുന്നു. മാണി എൽ ഡി എഫി ൽ ചേർന്നപ്പോൾ കൂടെ പോകാതെ കുറച്ചു തൊഴിലാളികൾ ജോസഫ് പക്ഷത്തു നിലയുറപ്പിച്ചു. തങ്ങളുടെ കൂടെയാണ് കൂടുതൽ തൊഴിലാളികൾ എന്ന് ഇരുകൂട്ടരും വാദിച്ചതോടെ ടേൺ വിഭജനം തർക്കത്തിലായി. ജോസഫ് വിഭാഗത്തിനൊപ്പം പ്രാദേശിക ഐ എൻ ടി യു സി നേതൃത്വവും മാണിക്കൊപ്പം സി ഐ ടി യു വും കക്ഷി ചേർന്നതോ ടെ വാശി വർധിച്ചു. പണിമുടക്കായി. റാന്നി അസി. ലേബർ ഓഫീസറും, ജില്ലാ ലേബർ ഓഫീസറും ഒറ്റക്കും കൂട്ടായും പല തവണ സ്ഥലത്തു എത്തി ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
ഇതിനിടെ രണ്ടു കരാറുകാർ ഹൈ കോടതിയെ സമീപിച്ചു. കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ച ജില്ലാ ലേബർ ഓഫീസർ വീണ്ടും സഥലത്തു എത്തിയപ്പോൾ കരാറുകാരന്റെ സ്വന്തം തൊഴിലാളികൾ ലോഡ് കയറ്റിയാലും പ്രശ്നം തീരാതെ തങ്ങൾ പിന്മാറില്ല എന്ന നിലപാടിലായിരുന്നു രണ്ടു വിഭാഗവും. കരാറുകാർക്ക് തടസം നേരിടുന്നില്ല എന്ന് ലേബർ ഓഫീസർ നൽകിയ റിപ്പോർട്ട് അംഗീകരിച്ചു കോടതി കേസ് അവസാനിപ്പിച്ചു.
ഇതിനിടെ പരേഡ് ആവശ്യപ്പെട്ടു, ഒരു വിഭാഗം കോടതിയിൽ എത്തി. കേസ് നീണ്ടു പോകുന്ന സാഹചര്യം വന്നപ്പോൾ തൊഴിൽ സ്തംഭനം ഒഴിവാക്കാൻ ജൂലൈ 29 ന് ജില്ലാ ലേബർ ഓഫീസിൽ ഏഴാം വട്ടം ചർച്ച നടന്നു. അന്നും തീർപ്പ് ഉണ്ടാകാതെ വന്നതിനെ തുടർന്ന് സംഘടനകളുടെ ജില്ലാ നേതൃത്വം പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കേരളാ കോൺഗ്രസ് തൊഴിലാളി വിഭാഗത്തിന്റ പ്രശ്നങ്ങൾ അവർ സ്വയം പരിഹരിക്കട്ടെ എന്നും, അതിന്റെ പേരിൽ എല്ലാവരും ചേർന്ന് പണിമുടക്കുന്നത് ഉടനടി അവസാനിപ്പിക്കണം എന്നും ശക്തമായ നിലപാട് സി ഐ ടി യു, ഐ എൻ ടി യു സി, ബി എം, എസ് നേതൃത്വം കൈകൊണ്ടതോടെ പ്രാദേശിക നേതൃത്വം വാശി വെടിഞ്ഞു.
ആഗസ്റ്റ് ഒന്നുമുതൽ പണികൾ ആരംഭിക്കും. ചർച്ചയിൽ ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധികരിച്ചു കെ എൻ സുഭാഷ്, വർഗീസ് കോശി, പി എൻ യശോദരൻ, രാജൻ ഉതുപ്പാൻ, ഇട്ടി വർഗീസ്,വി. എൻ. ജയകുമാർ,ജോസ് പുരയിടം ബിജു ടി ആർ, പ്രസാദ് വാഴയിൽ, ജേക്കബ് വെള്ളവൻതാനത്തു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.































