ജനീവ : ഇന്ത്യയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. രണ്ടാം കോവിഡ് തരംഗത്തിൽ മരണ നിരക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് ഉയർന്നേക്കാമെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് മുന്നറിയിപ്പ് നൽകി. ആഗോള കോവിഡ് കണക്കിൽ നിലവിൽ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. നിരവധി സംസ്ഥാനങ്ങളില്‍ ആശങ്കാജനകമാംവിധം രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഇന്ത്യയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്റുകളും മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു നൽകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിനു രൂക്ഷമായ കാരണങ്ങളിലൊന്ന് സാമൂഹിക അകലം പാലിക്കാതെയുള്ള മത രാഷ്ര്‌ട്രീയ കൂടിച്ചേരലുകളാണെന്നു കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,890 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി.
കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്സീൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്നും സമ്പന്ന രാജ്യങ്ങളോട് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതു പോലെ വാക്സീൻ അസമത്വം സംഭവിച്ചുവെന്നും ദരിദ്ര, ഇടത്തരം രാജ്യങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്കുപോലും നൽകാൻ നിലവിൽ വാക്സീൻ ഇല്ലെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു.
അതേസമയം ആഗോളതലത്തിൽ ആശങ്ക നൽകുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ബി.1.617 വൈറസ് വകഭേദത്തെ ‘ഇന്ത്യൻ വകഭേദം’ എന്നു ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചതിൽ അതൃപ്തിയുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം പിന്നീട് 40ൽപരം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. ആദ്യം ഇന്ത്യയിൽ സ്ഥിരീകരിച്ചതു കൊണ്ട് ഇന്ത്യൻ വകഭേദം എന്ന നിലയിൽ വ്യാഖ്യാനിച്ചതിനെതിരെയാണു കേന്ദ്രത്തിന്റെ വിശദീകരണം. വൈറസ് വകഭേദവുമായി ബന്ധപ്പെടുത്തി 32 പേജുള്ള റിപ്പോർട്ടാണു ലോകാരോഗ്യ സംഘടന തയാറാക്കിയത്. ഇതിൽ ഒരിടത്തും ‘ഇന്ത്യൻ’ എന്ന് വാക്കു പരാമർശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.