കാനഡ : ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യയുടെ അനാഹത് സിങ്. കാനഡയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അനാഹതിന്റെ വിജയം. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രവും അനാഹതിന്റെ പേരിനൊപ്പം ചേർന്നു. ഈജിപ്തിന്റെ രണ്ടാം സീഡ് റുഖയ്യ സലേം ആയിരുന്നു ഫൈനലിൽ 18-കാരിയുടെ എതിരാളി. ആദ്യ ഗെയിംതന്നെ 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാം ഗെയിം 11-7നും മൂന്നാം ഗെയിം 11-9നും സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയാണ് അനാഹത് തോൽപ്പിച്ചത്.
സെമി ഫൈനലിൽ 3-1ന് ഈജിപ്തിന്റെ തന്നെ ബർബ് സമേഹിനേയും മറികടന്നു. 2010-ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും അനാഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കുതിപ്പിനും ഇന്ത്യൻ താരം വിരാമമിട്ടു. 2010-ൽ അമേരിക്കയുടെ അമാൻഡ ഷോബിയായിരുന്നു കിരീടം നേടിയത്. ഇതിന് മുമ്പ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജോഷ്‌ന ചിന്നപ്പയുടെ പേരിലായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. 2005-ൽ ജോഷ്‌ന ഫൈനലിലെത്തിയിരുന്നു. നേരത്തെ അനാഹത് സെമി ഫൈനൽ വിജയിച്ചപ്പോൾത്തന്നെ പുതിയ ചരിത്രം കുറിച്ചിരുന്നു. ഇന്ത്യയുടെ 21 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചാണ് ഡൽഹിക്കാരി ഫൈനലിലെത്തിയത്.






























