ബെംഗളൂരു മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് പദവി അനുവദിച്ച് കർണാടക സർക്കാർ. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതുവരെ യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് സൗകര്യങ്ങൾ തുടരുമെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിയമസഭാംഗം ആണെന്നത് ഒഴിച്ചാൽ സർക്കാരിൽ മറ്റു ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഒരു മുൻമുഖ്യമന്ത്രിക്ക് ഇതാദ്യമായാണ് കർണാടകയിൽ ക്യാബിനറ്റ് പദവിയിലുള്ള സൗകര്യങ്ങൾ നൽകുന്നത്.
ശമ്പളത്തിന് പുറമേ മാസം ഒരു ലക്ഷം രൂപ വരെ വീട്ടുവാടക, ഗൃഹോപകരണങ്ങൾ വാങ്ങാൻ 10 ലക്ഷം രൂപ, പുതിയ വാഹനം വാങ്ങാൻ 21 ലക്ഷം, പ്രതിവർഷം 1000 ലിറ്റർ ഇന്ധനം, വീട്ടിലും ഔഫീസിലും സൗജന്യ ടെലിഫോൺ കണക്ഷൻ തുടങ്ങിയ നിരവധി അലവൻസുകളും സൗകര്യങ്ങളും കർണാടകയിലെ ക്യാബിനറ്റ് മന്ത്രിമാർക്കുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം ഇവയെല്ലാം ഇനിമുതൽ യെദ്യൂരപ്പയ്ക്കും ലഭിക്കും.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ തന്നെ യെദ്യൂരപ്പ തുടർന്നേക്കുമെന്നാണ് സർക്കാരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം യെദ്യൂരപ്പയ്ക്ക് ക്യാബിനറ്റ് റാങ്ക് പദവി നൽകിയ തീരുമാനം നികുതിദായകരുടെ പണം പാഴാക്കുന്നതാണെന്ന് കോൺഗ്രസ് ആക്ഷേപിച്ചു. മന്ത്രിസഭയുടെ ഭാഗമല്ലാത്ത ഒരാൾക്കുവേണ്ടി എന്തിനാണ് ലക്ഷങ്ങൾ ചെലവഴിക്കുന്നതെന്നും കോൺഗ്രസ് ചോദിച്ചു.
നേരത്തെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ക്യാബിനറ്റ് പദവിയിലുള്ള സൗകര്യങ്ങൾ നൽകാൻ കോൺഗ്രസ്-ജെഡിഎസ് സർക്കാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതുഫലം കണ്ടിരുന്നില്ല. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾകാരണം ജൂലായ് 26 നാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പിന്നാലെയാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.