കെയ്‌റോ : പശ്ചിമേഷ്യൻ സംഘർഷത്തിൽ കക്ഷി ചേർന്ന് ഹൂതികൾ. യുദ്ധത്തിനിടെ ആദ്യമായി ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാൻ അനുകൂല ഹൂതികൾ സ്ഥിരീകരിച്ചു. യെമനിൽ നിന്ന് ഹൂതികളുടെ ആക്രമണ സാധ്യതയുണ്ടെന്ന് ഇസ്രായേൽ നേരക്കെ വ്യക്തമാക്കിയിരുന്നു. ഇറാൻ, ലെബനൻ, ഇറാഖ്, പലസ്തീൻ പ്രദേശങ്ങങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ തുടർച്ചയായ ആക്രമണം നടത്തിയതിനു ശേഷമാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഹൂതികൾ പറഞ്ഞു. ആക്രമണം അവസാനിക്കുന്നതുവരെ തങ്ങളുടെ നടപടികൾ തുടരുമെന്നും സംഘടന പറഞ്ഞു. ഹൂതി ആക്രമണത്തിന് ശേഷം തെക്കൻ ഇസ്രായേലിലെ ബീർഷെബയിലും പരിസര പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങി.
ഇസ്രായേലി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണമാണ് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അൽ-മസിറ സാറ്റലൈറ്റ് ടെലിവിഷനിലൂടെ ഹൂത്തികളുടെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരി ആക്രമണം നടത്തുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, ഒരു മിസൈൽ തകർത്തതായി ഐഡിഎഫ് അറിയിച്ചു. അടുത്തിടെ നടന്ന ഇറാൻ യുദ്ധത്തിൽ നിന്ന് ഹൂത്തികൾ വിട്ടുനിന്നിരുന്നു. ഹോർമുസ് കടലിടുക്കിന് പുറമെ, ഹൂത്തികൾക്ക് സ്വാധീനമുള്ള ബാബ് അൽ-മന്ദാബ് കടലിടുക്ക്, ചെങ്കടൽ, സൂയസ് കനാൽ എന്നിവ അടച്ചുപൂട്ടാൻ തീരുമാനിച്ചാൽ ലോകം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.






























