ന്യൂഡൽഹി: യതി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീം കോടതി വിധി ഇന്ന്. രാജ്യത്ത് വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും കൃത്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികളിലാണ് വിധി വരുന്നത്. പത്രപ്രവർത്തകൻ ഖുർബാൻ അലി, വിരമിച്ച ഹൈക്കോടതി ജഡ്ജി അഞ്ജന പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് ഹരജിക്കാർ. മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം സന്ദർഭങ്ങളിൽ പരാതിക്കായി കാത്തുനിൽക്കാതെ പോലീസിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്നും മുൻപ് നടന്ന വാദങ്ങളിൽ കോടതി നിരീക്ഷിച്ചിരുന്നു.
ഹരിദ്വാറിലും ഉനയിലും നടന്ന സമാനമായ സമ്മേളനങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ ഉണ്ടായതായാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. നരസിംഹാനന്ദിന്റെ നേതൃത്വത്തിൽ നടന്ന ‘ധർമ്മ സൻസദ്’ സമ്മേളനത്തിലാണ് വിദ്വേഷപ്രസംഗത്തിന്റെ പരമ്പരയുണ്ടായത്.





























