ഡൽഹി: ഭക്ഷണത്തിലെ മായം ചേർക്കൽ, ശുചിത്വമില്ലായ്മ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ അല്ലെങ്കിൽ മറ്റ് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതി നൽകണമെന്ന നിര്‍ദേശവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഉപഭോക്താക്കൾ പങ്കുവഹിക്കണമെന്ന് അധികൃതർ അഭ്യര്‍ഥിച്ചു.സുരക്ഷിതമല്ലാത്തതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ ഫുഡ് സേഫ്റ്റി കണക്ട് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് വളരെ വേഗത്തിൽ പരാതികൾ രേഖപ്പെടുത്താൻ സാധിക്കും.
മായം കലർന്ന ഭക്ഷണം, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ വിൽപ്പന, ഭക്ഷണശാലകളിലെ മോശം ശുചിത്വം, തെറ്റായ ലേബലിംഗ്, മറ്റ് ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് ഇതിലൂടെ റിപ്പോർട്ട് ചെയ്യാം. പരാതികൾക്ക് വ്യക്തമായ തെളിവ് നൽകുന്നതിനായി ചിത്രങ്ങളും അതോടൊപ്പം കൃത്യമായ ലൊക്കേഷൻ വിവരങ്ങളും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാണ്. മുംബൈയിൽ അടുത്തിടെ ഒരു വട പാവ് വിൽപനക്കാരൻ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
സംഭവത്തെത്തുടർന്ന്, എഫ്എസ്എസ്എഐയും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനും കച്ചവടക്കാരനെതിരെ നടപടി സ്വീകരിച്ചിരുന്നു. ”ശ്രദ്ധയിൽ പെട്ടാൽ മാത്രം പോരാ റിപ്പോർട്ട് ചെയ്യുക! സുരക്ഷിതമല്ലാത്ത ഭക്ഷണരീതികൾ എല്ലാവരെയും ബാധിക്കുന്നു. ഫുഡ് സേഫ്റ്റി കണക്ട് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ അവബോധം പ്രവർത്തനക്ഷമമാക്കൂ,” എഫ്എസ്എസ്എഐ എക്സിൽ കുറിച്ചു.






























