പാലക്കാട് : എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റാണ് മരണം. കെണി വെച്ച നാട്ടുകാരൻ ദേവസഹായം കസബ പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. രാവിലെ കെണി പരിശോധിക്കാൻ വന്നപ്പോഴാണ് ഒരാൾ മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.
സമാനമായ രീതിയിൽ കെണിയിൽ നിന്നും ഷോക്കേറ്റ നിരവധി സംഭവങ്ങളാണ് പാലക്കാട് ഉണ്ടാകുന്നത്. മുണ്ടൂരിൽ കെണിയിലെ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നു പേർ പിടിയിലായി. പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്. ഇവരൊരുക്കിയ വൈദ്യുത കെണിയിൽ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്. മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുതി കെണി വെച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി. ചൊവ്വാഴ്ച രാത്രിയാണ് കെണി വച്ചത്. വൈദ്യുത കെണിയിൽ കുടുങ്ങി പിടിയാന ചരിഞ്ഞതോടെ നാട്ടിൽ നിന്ന് പ്രതികൾ മുങ്ങിയിരുന്നു. നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണി വച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടുകാരാണ് കാട്ടനയെ പാടത്ത് ചരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ നിന്നും പാടത്ത് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നുള്ള ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് വ്യക്തമായി. കൂട്ടത്തിലുണ്ടായിരുന്ന മറ്റ് രണ്ട് കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കാട്ടിലേക്ക് ഓടിച്ച് വിട്ടത്. സ്ഥിരമായി വന്യമൃഗശല്യമുള്ള പ്രദേശമാണ് മുണ്ടൂര്‍ നൊച്ചുപുളളി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാടത്ത് മൂന്ന് കാട്ടാനകള്‍ എത്താറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വൈകീട്ട് ഏഴ് മണി കഴിഞ്ഞാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.