തിരുവല്ല : കുറ്റൂർ ആറാട്ടുകടവ് ജംഗ്ഷന്‍ അപകട ഭീതീയില്‍. നിരന്തരമായി അപകടം നടക്കുന്ന ഇടമായി മാറിയിരിക്കുകയാണ് ആറാട്ടുകടവ്. കഴിഞ്ഞ ദിവസം അപകടത്തിൽ 2 പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ തലയാർ മേമന സോമൻപിള്ളയുടെ (61) തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും ചികിത്സയിലാണ്. 22 ദിവസങ്ങൾക്കിടെ 2 യുവാക്കള്‍ അപകടത്തില്‍ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം 23ന് രാത്രി 11 മണിയോടെ വരട്ടാർ പാലത്തിൽ വെച്ചുണ്ടായ അപകടത്തിലാണ് കല്ലിശേരി പെരുമുറ്റത്ത് രാകേഷ് രാജ് (28) മരിച്ചിരുന്നത്. 10ന് വൈകിട്ട് നാലരയോടെ പാലത്തിന്‍റെ അപ്രോച്ച് റോഡിൽ മിനി വാനുമായി കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന കുറ്റൂർ തലയാർ വടക്കേമുറിയിൽ റിജു ചാക്കോ (19) മരിച്ചു. കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനും മാസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.
എംസി റോഡിന്‍റെ പുനരുദ്ധാരണത്തിനും പുതിയ പാലത്തിന്‍റെ നിർമാണത്തിനും ശേഷമാണ് ഇവിടെ കുടുതലായി അപകടങ്ങൾ വർധിച്ചു വരുന്നത്. ആറാട്ടുകടവ് ഭാഗത്തേക്ക് തലയാർ റോഡും ഓതറ റോഡുമാണ് എംസി റോഡിന്‍റെ ഇരുവശത്തു നിന്നുമായി വന്നു ചേരുന്നത്. അതിൽ തലയാർ ഭാഗത്തു നിന്നുള്ള റോഡ് പ്രധാന റോഡിലേക്കു കയറുന്ന ഭാഗം വലിയ കയറ്റമുള്ളതിനാല്‍ വരുന്ന വാഹനങ്ങള്‍ക്ക് വന്നു നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയിൽ എംസി റോഡിലേക്കു എത്തി നിൽക്കുകയാണ് ചെയ്യുന്നത്.
പ്രാവിൻകൂട് ജംക്‌ഷൻ മുതൽ കുറ്റൂർ പാലം വരെ സംസ്ഥാന ഹൈവേ നേർരേഖയിൽ ആയതിനാൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ നല്ല വേഗത്തിലാകും കടന്നു പോകുന്നത്. എംസി റോഡിൽ കൂടി തിരുവല്ല ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പാലം കടന്നു പോകുമ്പോൾ തലയാർ റോഡിൽ നിന്ന് കടന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയാണ്.
ബസ് സർവീസ് അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഓതറ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പഴയ പാലത്തിലേക്കുള്ള റോഡിലേക്കാണ് പ്രവേശിക്കുന്നത്. ചെങ്ങന്നൂർ ഭാഗത്തേക്ക് കടന്നു പോകുന്ന വാഹനങ്ങളിൽ ചിലത് ഈ റോഡിൽ കൂടി അപ്രതീക്ഷിതമായി കടന്നു വരുന്നതും വളരെ രീതിയില്‍ അപകടം ഉണ്ടാകുന്നുണ്ട്.