ചെന്നൈ : യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊന്നു. മദ്യലഹരിയിൽ ഇറച്ചിക്കറി ആവശ്യപ്പെട്ട് മർദിച്ച യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊല്ലുകയായിരുന്നു. മധുര ജില്ലയിലെ മേലൂരിന് സമീപമാണ് സംഭവം. വല്ലളപ്പട്ടി സ്വദേശി മണികണ്ഠനാണു കൊല്ലപ്പെട്ടത്. ഭാര്യ ഷീലയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് താമസിക്കുന്നത്. മദ്യത്തിന് അടിമയായ മണികണ്ഠൻ ഭാര്യയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു.
സംഭവദിവസം ഇറച്ചി വാങ്ങിയ മണികണ്ഠൻ ഷീലയോട് ഉടൻ പാകം ചെയ്തു തരാൻ ആവശ്യപ്പെട്ടു. പാചകത്തിനിടെ മദ്യലഹരിയിൽ മണികണ്ഠൻ തർക്കമുണ്ടാക്കി. ഇതിനിടെ പ്രകോപിതയായ ഷീല അമ്മിക്കല്ലെടുത്തു ഭർത്താവിന്റെ തലയ്ക്കിടിക്കുകയായിരുന്നു. മണികണ്ഠൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഷീല തന്നെ മേലൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.





























